ലോക പ്രശസ്ത ഇന്ത്യൻ സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി(83 ) അന്തരിച്ചു. ഇന്ത്യയിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിലെ നിർണായക പങ്കുവഹിച്ച വ്യക്തിയായ സാഹ്നി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊൽക്കത്തയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് അന്തരിച്ചത്. ധക്കൂരിയയിലെ എഎംആർഐ ആശുപത്രിയിലായിരുന്നു അന്ത്യം. മായാദർപ്പൺ, കസ്ബ, തരംഗ് തുടങ്ങിയ പ്രശസ്ത സിനിമകളുടെ സംവിധായകനാണ്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. ഞായറാഴ്ച ഉച്ചയോടെ സംസ്കാരം നടത്തി.
സമാന്തര സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ വ്യക്തിയാണ് കുമാർ സാഹ്നി. 1972ൽ പുറത്തിറങ്ങിയ മായാ ദർപ്പൺ ആണ് ആദ്യ സിനിമ. മികച്ച ഹിന്ദി ചിത്രത്തിനുള്ള അവാർഡും മായാദർപ്പണിന് ലഭിച്ചിരുന്നു. 2019ൽ കേരള സംസ്ഥാന ചലച്ചിത്ര അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1940ൽ അവിഭക്ത ഇന്ത്യയിലെ സിന്ധിലെ ലർക്കാനയിലാണ് സാഹ്നി ജനിച്ചത്. അദ്ദേഹം പിന്നീട് മുംബയിലേക്ക് താമസം മാറ്റുകയായിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ഋതിക് ഘട്ടകിന്റെ ശിഷ്യനായിരുന്നു അദ്ദേഹം. 1947-ലെ വിഭജനത്തിനുശേഷം മുംബൈയിലേക്ക് താമസം മാറി.
ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ മണി കൗളിനൊപ്പം പഠിച്ചു, ആർട്ട് ഹൗസ് സിനിമയിലെ പ്രവർത്തനത്തിലൂടെ അദ്ദേഹം പ്രശസ്തനായി. 1972-ൽ മായ ദർപൺ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഹിന്ദി എഴുത്തുകാരനായ നിർമ്മൽ വർമ്മയുടെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, ഫ്യൂഡൽ ഇന്ത്യയിൽ തൻ്റെ പിതാവിൻ്റെ മാനം സംരക്ഷിക്കുന്നതിന് കാമുകനുമായി വേർപിരിയുന്ന ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയാണ്. 1984-ൽ തരംഗ് എന്ന ചിത്രം പുറത്തു വന്നു. അമോൽ പലേക്കറും സ്മിതാ പാട്ടീലും അഭിനയിച്ച ഈ ചിത്രത്തിന് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു.