വയനാട്ടിലെ ലോക്‌സഭാ സ്ഥാനാർത്ഥിയായി മുതിർന്ന പാർട്ടി നേതാവ് ആനി രാജയെ സി.പി.ഐ പ്രഖ്യാപിച്ചതിന് പിന്നാലെ വയനാട്ടിലെ നിലവിലെ എം.പി രാഹുൽ ഗാന്ധിയും കോൺഗ്രസും വയനാട് സീറ്റിനെക്കുറിച്ച് കാര്യമായി ചിന്തിക്കണമെന്ന് സി.പി.ഐ (എം) നേതാവ് ബൃന്ദ കാരാട്ട് ഡൽഹിയിൽ പറഞ്ഞു.
“മഹിളാ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച ആനി രാജയെ വയനാട്ടിൽ സിപിഐ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എൽഡിഎഫിൻ്റെ സ്ഥാനാർത്ഥി അവരായിരിക്കും. ഇനി രാഹുൽ ഗാന്ധിയും കോൺഗ്രസും ആലോചിക്കണം. തങ്ങളുടെ പോരാട്ടം ബിജെപിക്കെതിരെയാണെന്നാണ് അവർ പറയുന്നത്.കേരളത്തിൽ നിങ്ങൾ വന്ന് ഇടതുപക്ഷത്തിനെതിരെ പോരാടിയാൽ എന്ത് സന്ദേശമാണ് നൽകുന്നത്? അതിനാൽ അവർ തങ്ങളുടെ സീറ്റിനെക്കുറിച്ച് ഒരിക്കൽ കൂടി ചിന്തിക്കണം”– ബൃന്ദ കാരാട്ട് പറഞ്ഞു.
കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്നും അതിനാൽ ഇത്തവണ പുതിയതായി ഒന്നുമില്ലെന്നും കേരളത്തിൽ ഇന്ത്യ സഖ്യം തകർന്നു എന്ന ഉത്തരേന്ത്യൻ പ്രചാരണത്തെ പരാമർശിച്ചു എൽഡിഎഫ് സ്ഥാനാർഥി ആനി രാജയും ഡൽഹിയിൽ പ്രതികരിച്ചു.