ഇന്ത്യയിലെ പ്രമുഖ കാൻസർ ഗവേഷണ-ചികിത്സാ കേന്ദ്രമായ മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് കാൻസർ രോഗം ഭേദമായ ശേഷം രണ്ടാമതും തിരിച്ചു വരുന്നത് തടയാൻ കഴിയുന്ന ഒരു ചികിത്സ കണ്ടെത്തിയതായി അവകാശപ്പെടുന്നു . ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരും ഡോക്ടർമാരും 10 വർഷത്തോളം നടത്തിയ ഗവേഷണത്തിന്റെ ഫലമായി ഒരു ടാബ്‌ലെറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് രോഗികളിൽ രണ്ടാം തവണ കാൻസർ ഉണ്ടാകുന്നത് തടയുമെന്നും റേഡിയേഷൻ, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാർശ്വഫലങ്ങൾ 50 ശതമാനം കുറയ്ക്കുമെന്നും അവർ പറയുന്നു. നൂറു രൂപ മാത്രമേ മാത്രമാണീ മരുന്നിന്റെ ഉല്പാദന വില എന്നും ഡോക്ടർമാർ പറയുന്നു. മാജിക് മരുന്ന് എന്നാണിവർ ഇതിനെ വിശേഷിപ്പിക്കുന്നത്.
എലികളിൽ പരീക്ഷിച്ചു വിജയിച്ച റെസ്‌വെറാട്രോൾ- കോപ്പർ (R+Cu) പ്രോ-ഓക്‌സിഡൻ്റ് ഗുളികകൾ ആണ് ഫലപ്രദമായി മാറിയിരിക്കുന്നത് . ഗവേഷണത്തിനായി എലികളിൽ മനുഷ്യ കാൻസർ കോശങ്ങൾ കയറ്റി. അവയിൽ ട്യൂമർ രൂപപ്പെട്ടു. പിന്നീട് എലികളിൽ റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, സർജറി എന്നിവയിലൂടെ ചികിത്സ നടത്തി..ഈ കാൻസർ കോശങ്ങൾ നശിക്കുമ്പോൾ അവ ക്രോമാറ്റിൻ കണികകൾ എന്ന ചെറിയ കണങ്ങളായി വിഘടിക്കുന്നു. ഈ കണങ്ങൾക്ക് രക്തപ്രവാഹത്തിലൂടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനും ആരോഗ്യമുള്ള കോശങ്ങളിൽ പ്രവേശിച്ചു അവയെയും കാൻസർ ബാധിതമാക്കി മാറ്റാനും കഴിയുന്നു എന്ന് മനസ്സിലായി.
R+Cu ഓക്സിജൻ റാഡിക്കലുകളെ സൃഷ്ടിക്കുകയും ഇത് ക്രോമാറ്റിൻ കണങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ ടാബ്‌ലെറ്റ് കാൻസർ ചികിത്സയുടെ പാർശ്വഫലങ്ങൾ 50 ശതമാനത്തോളം കുറയ്ക്കുമെന്നും രണ്ടാം തവണ രോഗം വരുന്നത് തടയുന്നതിന് 30 ശതമാനം ഫലപ്രദമാണ് എന്നും പറയുന്നു. പാൻക്രിയാസ്, ശ്വാസകോശം, ഓറൽ കാൻസർ എന്നിവയിലും ഇത് ഫലപ്രദമാണ് എന്നാണ് ഗവേഷകർ പറയുന്നത്.