രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വം എടുത്ത നിലപാടിൽ വെള്ളം ചേർത്ത് ഉത്തരേന്ത്യൻ സംസ്ഥാന നേതാക്കൾ.
ജനുവരി 22-നുള്ള പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം ദേശീയ നേതൃത്വം നിരസിച്ചത് പൊതു മണ്ഡലത്തിൽ ചർച്ചയായിരിക്കെ വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ അയോദ്ധ്യയിൽ നേരത്തേ എത്തി .
ഉത്തർപ്രദേശ് പി.സി.സി അദ്ധ്യക്ഷൻ അജയ് റായ്, യു.പി എം.എൽ.എ അഖിലേഷ് പ്രതാപ് സിംഗ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ, ഹരിയാനയിലെ നേതാവും എംപിയുമായ ദീപേന്ദർ ഹൂഡ എന്നിവർ അയോദ്ധ്യയിലെ സരയൂ നദിയിൽ പുണ്യസ്നാനം നടത്തി. ഭഗവാൻ രാമൻ എല്ലാവരുടേതുമാണെന്നും താൻ മുൻപും അയോദ്ധ്യയിൽ വന്നിട്ടുണ്ടെന്നും ഹൂഡ പറഞ്ഞു. മകരസക്രാന്തിയുടെ ഭാഗമായി ശ്രീരാമന്റെ അനുഗ്രഹം തേടി വന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേതും സഹപ്രവർത്തകർക്കൊപ്പം അയോദ്ധ്യ സന്ദർശിച്ചു. . മതത്തിന്റെ പേരിൽ വൃത്തികെട്ട രാഷ്ട്രീയമാണ് ബി.ജെ.പി നടത്തുന്നതെന്നും സുപ്രിയ പറഞ്ഞു.