നയൻതാര നായികയായി എത്തിയ ‘അന്നപൂരണി’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് എം പി കാർത്തി ചിദംബരം. രാമൻ മാംസാഹാരം കഴിച്ചിട്ടുണ്ടെന്ന് സമൂഹമാദ്ധ്യമ പോസ്റ്റിൽ കാർത്തി പറഞ്ഞു.
“ഇഷ്ടഭക്ഷണം തിരഞ്ഞെടുക്കുന്നതിൽ അസ്വസ്ഥരാകുന്നവർക്ക് സമർപ്പിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. തന്റെ വാക്കുകളെ സാധൂകരിക്കുന്ന തരത്തിൽ രാമായണത്തിലെ ചില ഭാഗങ്ങളും കാർത്തി ചിദംബരം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജനെയാണ് നായൻതാര ചിത്രത്തിൽ അവതരിപ്പിച്ചത്. . ശ്രീരാമൻ മാംസഭുക്ക് ആയിരുന്നുവെന്ന് ചിത്രത്തിൽ നായകൻ പറയുന്ന ഭാഗമാണ് വിവാദമായത്. ബിരിയാണി തയ്യാറാക്കുന്നതിന് മുൻപ് നായിക നിസ്‌കരിക്കുന്നുണ്ട്. ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പരാതി ഉയർന്നിരുന്നു.
വിവാദങ്ങൾക്ക് പിന്നാലെ ചിത്രം നെറ്റ്ഫ്ളിക്സിൽ നിന്ന് നീക്കി. മാപ്പ് ചോദിക്കുന്നുവെന്നും വിവാദ രംഗങ്ങൾ നീക്കുമെന്നും നിർമാതാക്കളായ സീ സ്റ്റുഡിയോ വാർത്തക്കുറിപ്പിൽ പറഞ്ഞു. ഡിസംബർ ഒന്നിന് തിയേറ്ററിലെത്തിയ അന്നപൂരണി ഡിസംബർ 29നാണ് നെറ്റ്ഫ്ലിക്സിൽ വന്നത്.
ചിത്രത്തിനെതിരെ ഹെെന്ദവ സംഘടകളുടെ പ്രതിഷേധത്തിന് സിനിമാ നിർമാതാക്കൾ കീഴടങ്ങേണ്ട അവസ്ഥയാണ്. മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് നിർമ്മാതാക്കൾക്കെതിരെ മുൻ ശിവസേന നേതാവ് രമേശ് സോളങ്കി പരാതി നൽകിയിരുന്നു. ചിത്രം ഹിന്ദു വിരുദ്ധമാണെന്നും ഭഗവാൻ രാമൻ മാംസം ഭക്ഷിച്ചെന്ന് പറയുന്ന രംഗം മതവികാരം വ്രണപ്പെടുത്തിയെന്നും മുൻ ശിവസേന നേതാവ് ആരോപിച്ചു.
മുന്‍പ് ഷാരൂഖ്ഖാനും ദീപിക പദുകോണും അഭിനയിച്ച വന്‍ബജറ്റ് ഹിന്ദി സിനിമയില്‍ ദീപിക ഒരു ഗാനരംഗത്തില്‍ ധരിച്ച ബിക്കിനിയുടെ നിറം കുങ്കുമ വര്‍ണത്തിലുള്ളതായതിനാല്‍ അത് കാവിയെയും അതു വഴി ഹിന്ദുവിനെയും അപമാനിക്കലാണെന്ന് പറഞ്ഞ് സിനിമ ബഹിഷ്‌കരിക്കാന്‍ ചില ഹിന്ദുത്വ തീവ്രഭ്രാന്തുള്ളവര്‍ രംഗത്തിറങ്ങിയിരുന്നു. തിയേറ്ററുകള്‍ക്കു മുന്നിലും സമരങ്ങള്‍ നടന്നു. പക്ഷേ ബോക്‌സ് ഓഫീസില്‍ ഈ സിനിമയ്ക്ക് ഒരു കോട്ടവും വന്നില്ലെന്നു മാത്രമല്ല രാജ്യത്തെ ഒറ്റ യഥാര്‍ഥ ഹിന്ദുവിന്റെയും മതവികാരം വ്രണപ്പെട്ടുമില്ല.
നയൻതാരക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്
‘അന്നപൂരണി’ എന്ന സിനിമയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ചലച്ചിത്രതാരം നയൻതാരയ്‌ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. അന്നപൂരണി ചിത്രത്തിന്റെ സംവിധായകൻ, നിർമാതാവ്, നെറ്റ്‍ഫ്ലിക്സ് അധികൃതർ എന്നിവർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശ്രീരാമനെ നിന്ദിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിച്ചു, മതവികാരങ്ങൾ വ്രണപ്പെടുത്തി തുടങ്ങിയവ ആരോപിച്ചുള്ള ഹിന്ദു സേവാ പരിഷത്തിന്റെ പരാതിയിലാണ് കേസ്.