തമിഴ് നടനും ദേശിയ മൂർപ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) സ്ഥാപകനുമായ വിജയകാന്ത് (71) വ്യാഴാഴ്ച ചെന്നൈയിൽ അന്തരിച്ചു.
കൊവിഡു ബാധയെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി മുതൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത ആണ് ഭാര്യ. രണ്ട് ആൺമക്കളുണ്ട് .
“ന്യുമോണിയ ബാധിച്ചതിനെത്തുടർന്ന് ക്യാപ്റ്റൻ വിജയകാന്ത് വെന്റിലേറ്ററി സപ്പോർട്ടിലായിരുന്നു. പരമാവധി ശ്രമിച്ചിട്ടും ഡിസംബർ 28 ന് രാവിലെ അദ്ദേഹം അന്തരിച്ചു”– ആശുപത്രി ബുള്ളറ്റിൻ സ്ഥിരീകരിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിജയകാന്ത് ആരോഗ്യനില മോശമായതിനാൽ ഇടയ്ക്കിടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്നാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം മരിച്ചുവെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ വിജയകാന്ത് ആരോഗ്യവാനാണെന്ന് കാണിക്കുന്ന വീഡിയോ പ്രേമലത പോസ്റ്റ് ചെയ്തു.
ഡിസംബർ 18 ന് ഡിഎംഡികെയുടെ ജനറൽ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചപ്പോഴാണ് അദ്ദേഹം അവസാനമായി പൊതുവേദിയിൽ കണ്ടത്. ആരോഗ്യനില മോശമായതോടെ പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഭാര്യ പ്രേമലതയ്ക്ക് പാർട്ടിയുടെ ചുമതല കൈമാറി.
1952 ഓഗസ്റ്റ് 25 ന് മധുരയിലാണ് വിജയകാന്ത് ജനിച്ചത്, മാതാപിതാക്കൾ അദ്ദേഹത്തിന് വിജയരാജ് എന്ന് പേരിട്ടു. സിനിമയിലെത്തിയ ശേഷം വിജയകാന്ത് എന്നാക്കി.
2005 സെപ്റ്റംബർ 14-ന് വിജയകാന്ത് സ്വന്തം രാഷ്ട്രീയ പാർട്ടി ദേശീയ മൂർപ്പോക്ക് ദ്രാവിഡർ കഴകം (ഡിഎംഡികെ) ആരംഭിച്ചു.