പാർട്ടിയ്ക്ക് പുറത്തുള്ളവർക്ക് സ്വീകാര്യരാവുന്നില്ലെങ്കിൽ കാര്യമില്ലെന്നും മാർക്‌സിസ്റ്റുകാർ മാത്രം വോട്ട് ചെയ്‌താൽ ജയിക്കാനാവുമോയെന്നും മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. പൂയപ്പിള്ളി തങ്കപ്പൻ രചിച്ച് എൻബിഎസ് പ്രസിദ്ധീകരിച്ച ‘സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കർ കവിതയിലെ പോരാട്ടവീര്യം’ എന്ന പുസ്‌തകം ആലപ്പുഴയിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരുടെ മുഖത്ത് അടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നും കുറച്ചു പേര്‍ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. പാര്‍ടിക്ക് വെളിയിലുള്ളവര്‍ക്ക് സ്വീകാര്യരാവുന്നില്ലെങ്കില്‍ നിയമസഭയിലേക്ക് എങ്ങിനെ ജയിക്കും. മാര്‍ക്‌സിസ്റ്റുകാര്‍ മാത്രം വോട്ട് ചെയ്താല്‍ ജയിക്കാനാവുമോ. കണ്ണൂരില്‍ എവിടെയെങ്കിലും ഉണ്ടായേക്കാം. എന്നാല്‍ ആലപ്പുഴയില്‍ എങ്ങുമില്ല. മറ്റുള്ളവര്‍ക്കു കൂടി സ്വീകാര്യരാവണം. പ്രസ്ഥാനം വളരുന്നത് അങ്ങിനെയാണ്. പഴയ കാര്യങ്ങള്‍ പറയരുതെന്ന് ഒരു എം.എല്‍.എ. പറഞ്ഞു. പഴയത് ആരും പറഞ്ഞില്ലെങ്കിലും ആളുകള്‍ക്ക് ഓര്‍മയുണ്ടാകുമല്ലോ. അതുകൊണ്ട് പഴയതൊക്കെ കേൾക്കണം. അതുപോലെ ജീവിക്കാനല്ല. എങ്ങനെയാണ് ഈ കാണുന്നതെല്ലാം രൂപപ്പെട്ടതെന്ന് അറിയാൻ വേണ്ടിയാണ്. ഇതൊക്കെ മനസിലാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം ജീവിച്ചിരിക്കുന്നവർക്കാണ്. അല്ലെങ്കിൽ ഇന്ന് ജീവിച്ചിരിക്കുന്നവരെ നാളെ ആരും അറിയാതെ പോകും.
“രാജ്യത്ത് 12 ശതമാനമായിരുന്ന കമ്മ്യൂണിസ്റ്റുകാർ ഇന്ന് 2.5 ശതമാനമായി. കേരളത്തിലിത് 47 ശതമാനമാണ്. അതുകൊണ്ട് ശാന്തമായി, ക്ഷമയോടെ, നമ്മളാണ് എല്ലാറ്റിനും മേലെയെന്ന അഹങ്കാരമെല്ലാം മാറ്റി, ഒരുപാട് മുന്നോട്ട് പോകേണ്ട പ്രസ്ഥാനമാണെന്ന് മനസിലാക്കി പ്രവർത്തിക്കുന്നതാണ് നല്ലത്. ഓരോ വാക്കും പ്രവർത്തിയും നല്ലതാരിയിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ മുഖത്ത് അടി കൊടുത്തിട്ട് അത് വിപ്ളവമാണെന്നും ഞങ്ങൾ കുറച്ചുപേർ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ല.”- ജി സുധാകരൻ ഇങ്ങനെ പ്രസംഗിച്ചതായി ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു.