പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതായി പുറത്തു വന്ന ശബ്ദരേഖയെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിനു തന്നെയാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെതായി വന്ന ശബ്ദരേഖയിൽ ഉണ്ടായിരുന്നത്. എസ് എസ് എൽ സി ചോദ്യപേപ്പർ തയ്യാറാക്കലിനായുള്ള ശില്പശാലയ്ക്കിടെയായിരുന്നു വിമർശനം. വാരിക്കോരി മാര്‍ക്ക് നല്‍കുന്നതു മൂലം സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും ഷാനവാസിന്റെ ശബ്ദരേഖയില്‍ പറയുന്നു.
കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നത് സർക്കാർ നയമല്ലെന്ന് ശിവൻകുട്ടി രാവിലെ തന്നെ പ്രതികരിച്ചിരുന്നു. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് സർക്കാർ നയമെന്നും മന്ത്രി വ്യക്തമാക്കി. ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ ഉണ്ടാകുന്ന വിമർശനപരമായ അഭിപ്രായങ്ങളെ സർക്കാർ നിലപാടായി കാണേണ്ടതില്ലെന്നും ശിവൻകുട്ടി പറയുകയുണ്ടായി.