മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇന്ന് നടന്ന അക്രമ സംഭവങ്ങളിൽ 13 പേർ കൊല്ലപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചു. തെങ്‌നൗപാൽ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്‌തു ഗ്രാമത്തിലാണ് ഇരു സംഘങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായത്.
അക്രമം നടന്ന സ്ഥലത്ത് നിന്ന് 10 കിലോ മീറ്റർ അകലെയാണ് സുരക്ഷാസേനയുടെ ക്യാമ്പ്. സേന നടത്തിയ തെരച്ചിലിലാണ് 13 മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. അതേസമയം മൃതദേഹങ്ങൾക്കരികിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവർ ലെയ്‌തു മേഖലയിൽ നിന്നുള്ളവരല്ലെന്നും മറ്റൊരിടത്ത് നിന്ന് വന്നവരാകാമെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. മരിച്ചവരുടെ പേരുവിവരം പൊലീസോ സുരക്ഷാ സേനയോ പുറത്തുവിട്ടിട്ടില്ല.
മേയ് മൂന്നു മുതൽ മണിപ്പൂരിൽ മെയ്‌തെയ്, കുക്കി സമുദായങ്ങൾ തമ്മിൽ നടന്നു വരുന്ന വർഗീയ സംഘർഷ സംഭവങ്ങളിൽ ഇത് വരെ 182 പേർ കൊല്ലപ്പെട്ടുണ്ട്.