നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകിയില്ലെന്ന് ആരോപിച്ച് കേരളം നൽകിയ ഹർജിയിൽ സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്രസർക്കാരിനോടും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടും വിശദീകരണം തേടി.
എട്ട് ബില്ലുകൾക്ക് ഗവർണർ അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയതായി ആരോപിച്ച് ആണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ ഹാജരായി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്ആണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ ഇനി വെള്ളിയാഴ്ച കോടതി വാദം കേൾക്കും.
ഭരണഘടനയുടെ 168-ാം അനുച്ഛേദം അനുസരിച്ച് താൻ നിയമസഭയുടെ ഭാഗമാണെന്ന് ഗവർണർമാർ മനസ്സിലാക്കുന്നില്ല എന്നും സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ പരിഗണിക്കുന്നത് ഗവർണർ ഖാൻ വൈകിപ്പിക്കുകയാണെന്നും കേരളം ഹർജിയിൽ ആരോപിച്ചു.