കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ മന്ത്രിമാർ സഞ്ചരിച്ച ബസിനു മുന്നിലേക്ക് ചാടിയ കോൺഗ്രസ് പ്രവർത്തകരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇന്നലെ നവ കേരള സദസ്സിന്റെ മാടായിയിലെ പരിപാടി കഴിഞ്ഞു തളിപ്പറമ്പിലേക്കു വരികയായിരുന്ന മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ച സംഭവം വിവാദമായിരുന്നു.

‘‘ആരെങ്കിലും ട്രെയിനിന് മുന്നിലേക്ക് ചാടുന്ന ഒരാളെ കണ്ടാൽ തള്ളിമാറ്റുകയല്ലേ ചെയ്യുക. വേറൊരുതരത്തിൽ എടുക്കേണ്ട.’’– മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നടപടി മാതൃകാപരമാണെന്നും ഇതു തുടരണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ” ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സർക്കാർ എതിരല്ല. എന്നാൽ കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടിയാലോ? അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതാവണമെന്നില്ല. റോഡിലേക്ക് ചാടുന്ന ആൾക്ക് അപകടമുണ്ടായാലോ?”– മുഖ്യമന്ത്രി കണ്ണൂരിൽ ചോദിച്ചു.
റെയില്‍പാളത്തില്‍ ഒരാള്‍ വീണാല്‍ അയാളെ രക്ഷിക്കാന്‍ എടുത്ത് ദൂരേക്ക് എറിയില്ലേ എന്നും അപ്പോള്‍ അയാള്‍ക്ക് പരിക്കേല്‍ക്കുമെന്ന് വെച്ച് അത് ചെയ്യാതിരിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇതേ തരം രക്ഷാപ്രവര്‍ത്തനമാണ് ഡിവൈഎഫ്‌ഐ നടത്തിയത്. താന്‍ ഇത് ബസ്സിന്റെ മുന്നില്‍ കണ്ടുകൊണ്ടിരിക്കയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്‌ഐ നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും ഇത് ഇനിയും തുടരണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് ഇരുപത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പേരില്‍ പഴയങ്ങാടി പൊലീസ് കേസ് എടുത്തിട്ടുണ്ട്.