കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ ഒക്ടോബർ 26 ന് നടന്ന സ്ഫോടനത്തിൽ പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ സംഭവത്തിൽ മരണസംഖ്യ നാലായി ഉയർന്നു . സ്‌ഫോടനത്തിൽ 80 ശതമാനം പൊള്ളലേറ്റ കളമശ്ശേരി സ്വദേശി മോളി ജോയി (61)ആണ് മരിച്ചത്.
ഇരിങ്ങോൾ വട്ടപ്പടി സ്വദേശിനി ലെയോണ പൗലോസ്, തൊടുപുഴ കാളിയാർ സ്വദേശിനിയായ കുമാരി, കാലടി സ്വദേശി ലിബിന(12) എന്നിവരാണ് നേരത്തെ മരണമടഞ്ഞത്.
വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 19 പേരിൽ 11 പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്.
ആകെ 52 പേർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്. ഇതിൽ ഏഴുപേർക്ക് ഗുരുതര പരിക്കും സംഭവിച്ചിരുന്നു. കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ കിട്ടാനുള്ള പൊലീസിന്റെ അപേക്ഷ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. ഡൊമിനിക് മാർട്ടിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. യഹോവ സാക്ഷികളിൽ നിന്ന് തെറ്റിപ്പിരിഞ്ഞവർക്കും സ്ഫോടനത്തിൽ ത്തിൽ പങ്കുണ്ടാകാമെന്ന സംശയവും ഉണ്ട്. സ്‌ഫോടനത്തിന്റെ തലേന്ന് രാത്രി മാർട്ടിന് ദുരൂഹമായ ഒരു ഫോൺ കോൾ വന്നെന്ന ഭാര്യയുടെ മൊഴിയും അന്വേഷിക്കുന്നുണ്ട്.