കളമശ്ശേരിയിലെ ഇന്നത്തെ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികില്‍സയിലുള്ളത് 41 പേരാണെന്നും ഐ.സി.യു.വില്‍ 17 പേര്‍ കഴിയുന്നുണ്ടെന്നും ഇതില്‍ 5 പേരുടെ നില ഗുരുതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച രാത്രി സെക്രട്ടറിയറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേസ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. അവര്‍ അന്വേഷണം തുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. അന്വേഷണസംഘത്തെ നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുത്തിട്ടില്ല.
മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാതെ ആരോഗ്യകരമായ സമീപനം സ്വീകരിച്ചു. അതിന് നന്ദി പറയുന്നു. എന്നാല്‍ ഒരു കേന്ദ്രമന്ത്രി ചിലര്‍ വിഷം ചീറ്റുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ ആണ് നടത്തിയത്. വിഷം ചീറ്റാനാണ് അവര്‍ നോക്കിയത്. ചില പ്രത്യേക ലക്ഷ്യം വെച്ചുള്ള പരാമര്‍ശങ്ങളാണ് നടത്തിയത്. ആക്രമണത്തിന് പ്രത്യേക മാനം നല്‍കാനുള്ള ശ്രമം ഉണ്ടായി.–മുഖ്യമന്ത്രി പറഞ്ഞു.
നാളെ രാവിലെ സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ സർവ്വകക്ഷി യോഗം ചേരും. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.