യഹോവ സാക്ഷികളുടെ ആശയത്തോടുള്ള എതിർപ്പാണ് താൻ പ്രാർത്ഥനാ യോഗത്തിൽ സ്ഫോടനം നടത്താൻ കാരണമെന്നു പ്രതി ഡൊമിനിക് മാർട്ടിൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. 16 വർഷത്തോളം ഈ പ്രസ്ഥാനത്തന്റെ ഭാഗമായിരുന്നു, തെറ്റായ സന്ദേശമാണു പ്രചരിപ്പിക്കുന്നതെന്നു മനസ്സിലായപ്പോൾ പ്രസ്ഥാനം വിട്ടതായും മാർട്ടിൻ വ്യക്തമാക്കുന്നു.
വീഡിയോയിൽ പറയുന്നത്– ‘‘എന്റെ പേര് മാർട്ടിൻ. ഇപ്പോൾ നടന്നൊരു സംഭവവികാസം നിങ്ങളെല്ലാവരും അറിഞ്ഞു കാണുമെന്നു ഞാൻ വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികൾ നടത്തിയിരുന്ന ഒരു കൺവൻഷനിൽ ബോംബ് സ്ഫോടനം ഉണ്ടാകുകയും ഗുരുതരമായ പ്രത്യാഘാതം സംഭവിക്കുകയും ചെയ്തു. എന്തുസംഭവിച്ചു എന്ന് എനിക്ക് കൃത്യമായി അറിയില്ല. ഈ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുകയാണ്. ഞാനാണ് ആ ബോംബ് സ്ഫോടനം അവിടെ നടത്തിയത്. എന്തിനാണ് ഞാൻ ഈ കൃത്യം ചെയ്തതെന്നു നിങ്ങളെ ബോധ്യപ്പെടുത്താം. 16 വർഷത്തോളം ഈ പ്രസ്ഥാനത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് ഞാൻ. ആറു വർഷം മുൻപ് ഇതു വളരെ തെറ്റായ ഒരു പ്രസ്ഥാനമാണെന്നും രാജ്യദ്രോഹപരമായ കാര്യങ്ങളാണു പഠിപ്പിക്കുന്നതെന്നും മനസ്സിലായി. അതു തെറ്റാണെന്ന് അവരോടു പറയുകയും ചെയ്തിരുന്നു. എന്നാൽ അവർ ഇതൊന്നും കേൾക്കാൻ തയാറായില്ല. എനിക്കൊരു പോംവഴിയും കണ്ടെത്താൻ കഴിഞ്ഞില്ല. തെറ്റായ ഈ ആശയത്തിനെതിരെ എനിക്കു പ്രതികരിച്ചേ പറ്റൂ. ഈ പ്രസ്ഥാനം രാജ്യത്തിനു അപകടരമാണെന്നു മനസ്സിലായതു കൊണ്ടാണ് എനിക്ക് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നത്. വളരെ ചിന്തിച്ചതിനു ശേഷമാണ് ഞാന്‍ ഈ തിരുമാനമെടുത്തത്. ഈ പ്രസ്ഥാനം നാട്ടിൽ ആവശ്യമില്ലെന്ന പൂർണ ബോധ്യത്തോടെയാണു ഞാൻ ഇതു പറയുന്നത്. ഞാൻ ഇപ്പോൾ തന്നെ പൊലീസ് സ്റ്റോഷനിലെത്തി കീഴടങ്ങുകയാണ്. എങ്ങനെയാണ് ഈ സ്ഫോടനം നടന്നത് എന്നതു നിങ്ങൾ ടെലികാസ്റ്റ് ചെയ്യരുത്. അതു വളരെ അപകടകരമാണ്. സാധാരണക്കാരനിലേക്ക് എത്തിപ്പെട്ടാൽ വലിയ അപകടം സംഭവിക്കും. എങ്ങനെയാണു സ്ഫോടനം നടത്തിയതെന്ന മെത്തേഡ് ആരും ടെലികാസ്റ്റ് ചെയ്യരുത്”.