മഹാരാഷ്ട്രയിലെ പ്രധാന പട്ടണങ്ങളിലൊന്നായ നന്ദേഡിലെ ശങ്കർറാവു ചവാൻ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂട്ടമരണം. ഒറ്റദിവസത്തിനിടെ 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 പേരാണ് ഇവിടെ മരിച്ചത്. പാമ്പുകടിയേറ്റവർ ഉൾപ്പെടെയാണ് മരണത്തിനു കീഴടങ്ങിയത്. ആശുപത്രിയിൽ മരുന്നുക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്.
മുംബൈയുടെ സാമ്പത്തിക തലസ്ഥാനമായ കൽവയിലെ ഛത്രപതി ശിവാജി മഹാരാജ് ഹോസ്പിറ്റലിൽ (സിഎസ്‌എച്ച്‌എം) 24 മണിക്കൂറിനുള്ളിൽ 18 പേർ മരിച്ച 2023 ഓഗസ്റ്റിലെ താനെ സംഭവത്തിന് തൊട്ടുപിന്നാലെയാണ് നന്ദേഡ് ആശുപത്രിയിലെ സംഭവം.
താൻ ഇതേക്കുറിച്ചു അറിഞ്ഞിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പ്രതികരിച്ചത് വിവാദമായി. സംഭവം ദൗർഭാഗ്യകരമെന്നു പിന്നീട് പറഞ്ഞ മുഖ്യമന്ത്രി വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കി.
ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ലാത്തതാണ് ദുരന്തത്തിന് കാരണമെന്ന് ഹോസ്പിറ്റൽ ഡീൻ പ്രതികരിച്ചു. “12 നവജാത ശിശുക്കൾ മരിച്ചു, അതിൽ ആറ് പുരുഷന്മാരും ആറ് സ്ത്രീകളും ഉൾപ്പെടുന്നു, മറ്റ് 12 മുതിർന്നവരും മരിച്ചു. നിരവധി രോഗികൾ പാമ്പുകടിയേറ്റാണ് മരിച്ചത് ”–നന്ദേഡ് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ശ്യാംറാവു വാക്കോട് പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള 70 ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് അയച്ചിട്ടുണ്ട്.
സംഭവത്തിൽ, പ്രതിപക്ഷമായ മഹാ വികാസ് അഘാഡി ആശങ്ക പ്രകടിപ്പിക്കുകയും ആവശ്യമായ നടപടികൾ ആരംഭിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയോട് ആവശ്യപ്പെടുകയും ചെയ്തു.