പുതുപ്പള്ളി എന്ന താരശോഭയുള്ള മണ്ഡലത്തിൽ ഇളമുറക്കാരെ ഇറക്കി ഇടതു-വലതു മുന്നണികൾ ഇളക്കി മറിച്ച ഉപതിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിലേക്ക് അടുക്കുമ്പോൾ അത്ര തന്നെ രാഷ്ട്രീയ ഹൃദയമിടിപ്പും വർധിക്കുകയാണ് . ഓണാഘോഷത്തിന് നാട്ടിൽ പോയ മുതിർന്ന നേതാക്കൾ തിരിച്ചെത്തി അവസാന ഘട്ടത്തിൽ മണ്ഡലം ഇളക്കി മറിക്കുന്നു .ഓണം- ഗുരുദേവ ജയന്തി അവധിക്കാലത്ത് പരസ്യ പ്രചാരണം ഒഴിവാക്കിയിരുന്ന മൂന്നു മുന്നണി സ്ഥാനാർത്ഥികളും ഇന്നലെ അവസാനവട്ട പര്യടനം വീണ്ടും തുടങ്ങി.
ഉമ്മൻ ചാണ്ടിയെന്ന വികാരത്തിലൂന്നിയാണ് യു.ഡി.എഫിന്റെ ആദ്യാവസാന പ്രചാരണം. പുതുപ്പള്ളിയിൽ വികസനമില്ലെന്നത് വിഷയമാക്കി “ഉമ്മൻചാണ്ടി അധിഷ്ഠിത വൈകാരികത” മറി കടക്കാനാണ് ഇപ്പോഴും ഇടതുമുന്നണി ശ്രമം. എൻ.ഡി.എയാകട്ടെ പുതുപ്പള്ളിയിൽ യു.ഡി.എഫ് – എൽ.ഡിഎഫ് ഐക്യമുന്നണിയാണ് മത്സരിക്കുന്നതെന്ന ആരോപണവും കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പറയലുമായി മുന്നോട്ടു പോകുന്നു.
ചാണ്ടി ഉമ്മനോടുള്ള വൈകാരികമായ സഹതാപത്തിനപ്പുറത്ത് ഇടതു മുന്നണി ആദ്യത്തെ പാളിപ്പോയ ഉമ്മന്‍ചാണ്ടി വിമര്‍ശനത്തില്‍ നിന്നും പിന്‍വലിഞ്ഞ് വികസന രാഷ്ട്രീയം തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ച് പ്രചാരണം തുടങ്ങിയത് വന്‍ സ്വീകാര്യതയാണ് മണ്ഡലത്തില്‍ ഉണ്ടാക്കിയത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
ജെയ്ക് സി.തോമസ് വന്‍തോതിലുള്ള വോട്ടുകള്‍ പിടിക്കുമെന്നുള്ള ഒരു പ്രചാരണവും ഇതേത്തുടര്‍ന്ന് ഉണ്ടായി. ഇനി ചാണ്ടി ഉമ്മന്‍തന്നെ ജയിച്ചാലും അവര്‍ അവകാശപ്പെടുന്ന പോലുള്ള ചരിത്ര ഭൂരിപക്ഷം അപ്രാപ്യമായിരിക്കുമെന്ന് കോണ്‍ഗ്രസ് അനുഭാവികള്‍ പോലും പതുക്കെ സമ്മതിക്കുന്ന ഇടം വരെയെത്തി കാര്യങ്ങള്‍. ഇടതു മുന്നണി ഉറപ്പിച്ച് ആഞ്ഞടിച്ച വികസന രാഷ്ട്രീയം മണ്ഡലത്തിന്റെ മനസ്സിനെ നന്നായി കുടഞ്ഞുകളഞ്ഞു എന്നാണ് ഇത് കാണിച്ചു തരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം തവണയും ജയ്‌ക്കിനായി പ്രസംഗിക്കാൻ എത്തി. വെള്ളിയാഴ്ച മറ്റക്കര, പാമ്പാടി, ഞാലിയാകുഴി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ പ്രസംഗിച്ച മുഖ്യമന്ത്രി ഇടതു സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും, വിവാദ വിഷയങ്ങളിൽ തൊടാതെയുമാണ് സംസാരിച്ചത്. പുതുപ്പള്ളിയിൽ കോൺഗ്രസ് ബി.ജെ.പിയുമായി കൂട്ടുകൂടി ഇടതു മുന്നണിയെ നേരിടുകയാണെന്നും ആരോപിച്ചു. മന്ത്രിമാരുടെ പട പുതുപ്പള്ളിയുടെ മുക്കിലും മൂലയിലും സംസാരിച്ചു. കെ.കെ.ഷൈലജയും പി.കെ.ശ്രീമതിയുമടങ്ങുന്ന വനിതാ നേതാക്കളും സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാൻ പുതുപ്പള്ളിയിൽ ഉണ്ട്.
പൊതുപരിപാടികൾ ഒഴിവാക്കിയിരുന്ന എ.കെ.ആന്റണി പുതുപ്പള്ളിയിൽ എത്തിയത് യു.ഡി.എഫ് ക്യാമ്പിൽ ആവേശം പകർന്നു. പുതുപ്പള്ളി, അയർക്കുന്നം പഞ്ചായത്തുകളിലെ പൊതുസമ്മേളനങ്ങളിൽ ആന്റണി സംസാരിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, കെ.മുരളീധരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവരും മണ്ഡലത്തിൽ ഉണ്ട്. ശശി തരൂർ നാളെ ചാണ്ടി ഉമ്മനുമൊത്ത് റോഡ് ഷോ നടത്തും.
എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാലിനായി കേന്ദ്ര മന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ദേശീയ സെക്രട്ടറി അനിൽ ആന്റണി എന്നിവർ സജീവമായി രംഗത്തു വന്നു. എന്നാൽ ദേശീയ താര പ്രചാരകരോ ജനക്കൂട്ടത്തെ ആകർഷിക്കുന്ന വലിയ നേതാക്കളോ ആരും വന്നില്ല എന്നത് ശ്രദ്ധേയമായി.