കോതമംഗലം പുതുപ്പാടിയിലെ ഇളങ്ങടത്തുള്ള യുവകർഷകന്റെ തോട്ടത്തിലെ 406 ഏത്ത വാഴകൾ കെ എസ് ഇ ബി കൂട്ടമായി വെട്ടിമാറ്റിയ സംഭവത്തിൽ ഉചിതമായ സഹായം കര്ഷകന് നൽകുമെന്ന് വിശദീകരണവുമായി വൈദ്യുതി മന്ത്രിയുടെ ഓഫീസ്. വാഴയില വൈദ്യുതി കമ്പിയിൽ തട്ടി തീപിടിത്തമുണ്ടായെന്നും 220 കെ വി ലൈനിന്റെ തകരാർ അടിയന്തരമായി പരിഹരിക്കേണ്ടതുകൊണ്ടാണ് വാഴവെട്ടിയതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മാനുഷിക പരിഗണന നൽകി ഒരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഉചിതമായ സഹായം നൽകുന്നതിനുള്ള തീരുമാനം കൈകൊള്ളാൻ കെ എസ് ഇ ബിയുടെ പ്രസരണവിഭാഗം ഡയറക്‌ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. 406 വാഴകൾ കെ എസ് ഇ ബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചുവെന്നാണ് കോതമംഗലത്തെ യുവ കർഷകനായ അനീഷ് പറഞ്ഞത്. വർഷങ്ങളായി കൃഷിയിറക്കുന്ന ഇടമാണെങ്കിലും യാതൊരു മുന്നറിയിപ്പുമില്ലാതെ വാഴകൾ വെട്ടിനിരത്തുകയായിരുന്നു. ബന്ധപ്പെട്ടിരുന്നെങ്കിൽ വാഴ മൊത്തത്തിൽ വെട്ടിമാറ്റുന്നതിന് പകരമായുള്ള നടപടികളെക്കുറിച്ച് ചിന്തിക്കാമായിരുന്നു എന്നും നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്നും അനീഷ് പറഞ്ഞു.