മണിപ്പൂരില്‍ സംസ്ഥാന ഭരണകൂടം ഉണ്ടെന്നു പോലും തോന്നിപ്പിക്കാത്ത രീതിയിലുള്ള പൂര്‍ണ പരാജയമാണുണ്ടായതെന്ന ഇന്ത്യന്‍ സമൂഹമനസ്സാക്ഷിയുടെ അഭിപ്രായം ഇന്ന് സുപ്രീംകോടതിയും പങ്കുവെച്ചു. സമാനതകളില്ലാത്ത, അളവറ്റ കുറ്റകൃത്യങ്ങളാണ് മണിപ്പൂരില്‍ നടന്നതെന്ന കോടതിയുടെ വിമര്‍ശനം കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബി.ജെ.പി.സര്‍ക്കാരുകള്‍ക്ക് കനത്ത തിരിച്ചടിയായി. മാത്രമല്ല, രാജ്യത്തിലെ മറ്റു ചിലയിടങ്ങളില്‍ സ്്ത്രീകള്‍ക്കെതിരെ അക്രമം നടന്നുവെന്ന് പറഞ്ഞ് മണിപ്പൂരിലെ അക്രമത്തിനെ ഇനിയും ന്യായീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞതും പ്രധാനമന്ത്രിയുള്‍പ്പടെ നടത്തിയ പ്രതികരണത്തിനുള്ള ചുട്ട മറുപടി പോലെയായി.
മണിപ്പൂരിൽ സംഭവിച്ചത് മറ്റൊരിടത്തും സംഭവിച്ചുവെന്ന് പറഞ്ഞ് ന്യായീകരിക്കാൻ കഴിയില്ല– ബംഗാൾ, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് സംസാരിച്ച അഭിഭാഷകൻ ബൻസുരി സ്വരാജിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ആണ് മണിപ്പൂര്‍ അക്രമം സംബന്ധിച്ച വിഷയം പരിഗണിച്ചത്.
സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസിലെ അന്വേഷണം സിബിഐക്ക് വിട്ടുനിൽകുന്നതിനെ ഇരകളായ സ്ത്രീകൾ എതിർത്തു. കേസ് അസമിലേക്കു മാറ്റുന്നതിനെയും എതിർത്തു. സിബിഐക്ക് പകരം സ്വതന്ത്ര അന്വേഷണം വേണമെന്നായിരുന്നു ഇരകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടത്.