ചില്ലറ വിപണിയിൽ തക്കാളിയുടെ വില കിലോഗ്രാമിന് 200 രൂപയായതോടെ ചൊവ്വാഴ്ച മുതൽ 500 റേഷൻ കടകളിലേക്ക് തക്കാളി വിൽപ്പന വ്യാപിപ്പിക്കാൻ തമിഴ്‌നാട് സഹകരണ വകുപ്പ് തീരുമാനിച്ചു.
നിലവിൽ സംസ്ഥാനത്തെ 302 റേഷൻ കടകളിൽ കിലോയ്ക്ക് 60 രൂപ സബ്‌സിഡി നിരക്കിലാണ് തക്കാളി വിൽക്കുന്നത്.
തിങ്കളാഴ്ച ഹോർട്ടികൾച്ചർ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷം സഹകരണ വകുപ്പ് മന്ത്രി കെ ആർ പെരിയകറുപ്പനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ചെന്നൈയിലെ 82 ന്യായവില കടകളിൽ ആദ്യഘട്ടത്തിൽ കിലോയ്ക്ക് 60 രൂപയ്ക്കാണ് തക്കാളി വിറ്റതെന്ന് അദ്ദേഹം അറിയിച്ചു. തുടർന്ന് ജൂലൈ 4 മുതൽ സംസ്ഥാനത്തെ 302 റേഷൻ കടകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിച്ചു.ഇപ്പോൾ ചൊവ്വാഴ്ച മുതൽ 500 റേഷൻ കടകളിലേക്ക് തക്കാളി വിൽപ്പന വ്യാപിപ്പിക്കാനാണ് പദ്ധതി.
ജൂൺ 26 മുതൽ സംസ്ഥാന സഹകരണ വകുപ്പ് സബ്‌സിഡി വിലയിൽ തക്കാളി നൽകുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിൽ തോരാതെ പെയ്യുന്ന മഴയിൽ തക്കാളിയുടെ ലഭ്യത കുറഞ്ഞതിന്റെ ഫലമായുണ്ടായ വിലക്കയറ്റം ലഘൂകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പെരിയകറുപ്പൻ സൂചിപ്പിച്ചു.