സംസ്ഥാനത്തെ വംശീയ കലാപത്തെത്തുടർന്ന് മണിപ്പൂരിൽ നടപ്പാക്കിയിരുന്ന ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് നിരോധനം മൂന്ന് മാസത്തിന് ശേഷം ഭാഗികമായി നീക്കി. മൊബൈൽ ഇന്റർനെറ്റ് അനുവദിക്കില്ല. ആഭ്യന്തര വകുപ്പ് വിജ്ഞാപനത്തിൽ അറിയിച്ചതാണിത്.
“കണക്ഷൻ സ്റ്റാറ്റിക് ഐപി വഴി മാത്രമായിരിക്കും, തൽക്കാലം അനുവദിച്ചതല്ലാതെ മറ്റൊരു കണക്ഷനും ബന്ധപ്പെട്ട സബ്‌സ്‌ക്രൈബർ സ്വീകരിക്കുന്നതല്ല”–അറിയിപ്പിൽ പറയുന്നു.
മൊബൈൽ റീചാർജ്, എൽപിജി സിലിണ്ടർ ബുക്കിംഗ്, വൈദ്യുതി ബിൽ അടയ്ക്കൽ, മറ്റ് ഓൺലൈൻ സേവനങ്ങൾ എന്നിവയ്‌ക്ക് പുറമെ ഓഫീസുകളെയും സ്ഥാപനങ്ങളെയും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകളെയും ഇന്റർനെറ്റ് നിരോധനം ബാധിച്ചതിനാൽ മണിപ്പൂരിലെ ജനം അനുഭവിച്ച ദുരിതം നിർവചിക്കാൻ ആകാത്തതായിരുന്നു. വലിയ വിമർശനവും ഇതേപ്പറ്റി ഉയർന്നിരുന്നു.