രാജ്യത്തെ മുന്‍നിര ഗുസ്തി താരങ്ങള്‍ 12 ദിവസമായി സമരം ചെയ്യുന്ന ഡല്‍ഹി ജന്തര്‍മന്തറില്‍ ഇന്നലെ രാത്രി അപ്രതീക്ഷിതമായി പൊലീസ് അതിക്രമം. സമരസ്ഥലത്തേക്ക് ഇരച്ചു കയറിയ പൊലീസ് സംഘം തങ്ങളെ മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായ കായിക താരങ്ങള്‍ ആരോപിച്ചു. ഒളിമ്പിക് മെഡലിസ്റ്റ് കൂടിയായ സാക്ഷി മാലിക് പൊട്ടിക്കരഞ്ഞു. വിനേഷ് ഫോഗട്ട് പൊലീസുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു.
സമരകേന്ദ്രത്തിലേക്ക് കിടക്കകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ഇടപെട്ട് അത് തടഞ്ഞതോടെയാണ് രാത്രിയില്‍ സംഘര്‍ഷം ഉണ്ടായത്. മഴ പെയ്തതിനാല്‍ രാത്രിയില്‍ സമരകേന്ദ്രത്തില്‍ നിലത്ത് കിടക്കാന്‍ സാധ്യമല്ലാതെ വന്നതിനാലാണ് കിടക്കകള്‍ എത്തിച്ചതെന്ന് താരങ്ങള്‍ പറഞ്ഞു. ‘ ഇവര്‍ ഇങ്ങനെയാണ് രാജ്യത്തിന്റെ പെണ്‍മക്കളെ ബഹുമാനിക്കുന്നത് എന്ന് മനസ്സിലായി’- ടോക്കിയോ ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ ഗുസ്തി താരം ബജ് രംഗ് പുനിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
മദ്യപിച്ചെത്തിയ പൊലീസുകാര്‍ തന്റെ സഹോദരനെ മര്‍ദ്ദിച്ചതായി വിനേഷ് ഫോഗട്ട് ആരോപിച്ചു. തന്നെയും സഹോദരി സംഗീത ഫോഗട്ടിനെയും ഒരു പൊലീസുകാരന്‍ തള്ളിയിട്ടതായും അവര്‍ പറഞ്ഞു.
അതേസമയം, പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നില്ലെന്നും ഒരു പ്രതിഷേധക്കാരെയും മർദ്ദിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. “പ്രതിഷേധ സ്ഥലത്തേക്ക് കുറച്ച് ആളുകൾ കട്ടിലുകൾ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. പോലീസുകാർ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ അക്രമാസക്തരായി. പ്രതിഷേധക്കാരും അവർക്കൊപ്പം ചേർന്നു. അവർ ഒരു പോലീസുകാരനെ തെറ്റായി തടഞ്ഞുനിർത്തി മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. ഇത് സത്യമല്ല. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ഒരു പ്രതിഷേധക്കാരനെയും മർദ്ദിച്ചിട്ടില്ല.”–ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.
എന്നാൽ സംഘർഷത്തിന്റെ വീഡിയോ വ്യത്യസ്ത ചിത്രം ആണ് നൽകുന്നത്. “ജന്തർ മന്തറിൽ വെച്ച് ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ ഗുസ്തി താരത്തെ ആക്രമിച്ചു. പോലീസുകാരൻ മദ്യപിച്ചിരുന്നുവെന്നാണ് ആരോപണം. ഒരു മെഡിക്കൽ ടെസ്റ്റ് നടത്തുകയും ഇരയുടെ എംഎൽസിയും രജിസ്റ്റർ ചെയ്യുകയും വേണം”–ആം ആദ്‌മി മന്ത്രി സൗരഭ് ഭരദ്വാജ് ട്വീറ്റ് ചെയ്തു. ജന്തർമന്തറിലെ ഗുസ്തിക്കാർക്ക് മടക്കാവുന്ന കട്ടിലുകൾ ആവശ്യപ്പെട്ടതിന് തന്നെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്ന് എഎപി എംഎൽഎ സോമനാഥ് ഭാരതി ആരോപിച്ചു.