റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ് സിംഗ് വിജയിച്ചതിനെ തുടർന്ന് റിയോ ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക് കായികരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
ഡല്‍ഹി പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു നാടകീയമായ പ്രഖ്യാപനം. സാക്ഷി സ്വന്തം ഷൂസ് ഊരി മേശപ്പുറത്തു വെച്ച് കണ്ണീരോടെയാണ് താന്‍ ഗുസ്തി രംഗം ഉപേക്ഷിക്കുന്നതായി പറഞ്ഞത്. “ഞങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ നിന്നാണ് പോരാടിയത്, പക്ഷേ ബ്രിജ് ഭൂഷനെപ്പോലെയുള്ള ഒരാളുടെ ബിസിനസ്സ് പങ്കാളിയും അടുത്ത സഹായിയും ആയ ഒരാൾ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഞാൻ ഗുസ്തി ഉപേക്ഷിക്കുന്നു” — കണ്ണീരോടെ സാക്ഷി പറഞ്ഞു.
ഗുസ്തി ഫെഡറേഷന് ഒരു വനിതാ പ്രസിഡണ്ട് വേണമെന്നായിരുന്നു തങ്ങള്‍ ആഗ്രഹിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന ബജ്രംഗ് പുനിയ പറഞ്ഞു. ബ്രിജ് ഭൂഷന്റെ വിശ്വസ്തരായ ആരും ഡബ്ല്യുഎഫ്‌ഐ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന വാക്ക് സർക്കാർ പാലിക്കാതിരുന്നത് ദൗർഭാഗ്യകരമാണെന്നും ബജ്‌റംഗ് പറഞ്ഞു. ഇനി വരുന്ന വനിതാ ഗുസ്തിക്കാരും ചൂഷണം നേരിടേണ്ടിവരും എന്ന ആശങ്ക വിനേഷ് ഫോഗട്ട് പ്രകടിപ്പിച്ചു.
സ്ഥാനമൊഴിയുന്ന ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷന്റെ അടുത്ത അനുയായിയാണ് സഞ്ജയ്. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 15ൽ 13 വോട്ട് നേടി ഇദ്ദേഹം വിജയിച്ചതായി പ്രഖ്യാപനം വന്നിരുന്നു. ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ ബജ്‌റംഗ് പുനിയയും സാക്ഷിയും കായിക മന്ത്രി അനുരാഗ് താക്കൂറിനോട് ബ്രിജ് ഭൂഷണുമായി ബന്ധപ്പെട്ട ആരെയും ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയണമെന്ന് ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു. ബ്രിജ് ഭൂഷന്റെ മകൻ പ്രതീകോ മരുമകൻ വിശാൽ സിങ്ങോ മത്സരത്തിനിറങ്ങിയില്ല. എന്നാൽ ഉറ്റ അനുയായി ആയ സഞ്ജയ് രംഗത്ത് വന്നു.
ബ്രിജ്ഭൂഷന്റെ ലൈംഗികാതിക്രമ അനുഭവത്തെത്തുടര്‍ന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാക്ഷി മാലിക് ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ രണ്ടു മാസം നീണ്ടുനിന്ന സത്യാഗ്രഹം നടത്തിയിരുന്നു. ആദ്യം അവഗണിച്ചെങ്കിലും ജനപിന്തുണ കൂടിക്കൂടി വന്നതോടെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് സമരം അവസാനിപ്പിക്കുകയായിരുന്നു. ഒത്തു തീര്‍പ്പു വ്യവസ്ഥകള്‍ ഗുസ്തി താരങ്ങള്‍ക്ക് അവരുടെ കായിക ഭാവി ഓര്‍ത്ത് സമ്മതിക്കേണ്ടിയും വന്നു.