രാജ്യത്തെ വിമാനത്താവളങ്ങൾക്കും മറ്റ് സുപ്രധാന സ്ഥാപനങ്ങൾക്കും കാവൽ നിൽക്കുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) പാർലമെന്റ് മന്ദിര സമുച്ചയത്തിന്റെ സുരക്ഷ ഉടൻ ഏറ്റെടുക്കും. സുരക്ഷാ നടപടികൾ വിലയിരുത്തുന്നതിനായി സിഐഎസ്എഫ് വെള്ളിയാഴ്ച മുതൽ മുഴുവൻ സമുച്ചയത്തിലും സമഗ്രമായ സർവേ നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പുതിയതും പഴയതുമായ പാർലമെന്റ് സമുച്ചയത്തിലേക്കുള്ള പ്രവേശന നിയന്ത്രണത്തിന്റെ ചുമതല സിഐഎസ്എഫിനായിരിക്കും. ഹാൻഡ്‌ഹെൽഡ് ഡിറ്റക്ടറുകൾ ഉപയോഗിച്ച് പരിശോധനയ്ക്കും സ്ക്രീനിംഗിനും വിധേയമായിരിക്കും പ്രവേശനം. കൂടാതെ വ്യക്തിഗത വസ്തുക്കൾ എക്സ്-റേ മെഷീനുകൾ വഴി പരിശോധിക്കും. ഷൂസ്, ഹെവി ജാക്കറ്റുകൾ, ബെൽറ്റുകൾ എന്നിവയും സ്‌കാൻ ചെയ്തേക്കുമെന്നു സൂചനയുണ്ട്. നേരത്തെ, പാർലമെന്റ് സമുച്ചയത്തിലെ സന്ദർശകരെ ഡൽഹി പോലീസ് പരിശോധന നടത്തിയിരുന്നു.
പുതിയതും പഴയതുമായ പാർലമെന്റ് സമുച്ചയങ്ങൾക്കും മറ്റെല്ലാ അനുബന്ധ കെട്ടിടങ്ങൾക്കും നൂറു ശതമാനം സുരക്ഷ ഉറപ്പാക്കാനാണ് പദ്ധതി.