തന്നെ അറസ്റ്റ് ചെയ്യാൻ ബിജെപി അന്വേഷണ ഏജൻസിക്ക് നിർദ്ദേശം നൽകിയിരിക്കാമെന്നും അവർ “വളരെ ശക്തരാണെന്നും ആരെയും ജയിലിലേക്ക് അയയ്ക്കാമെന്നും” പറഞ്ഞുവെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു. സിബിഐക്ക് മുമ്പാകെ ഹാജരാകുന്നതിന് മുമ്പ് കെജ്‌രിവാൾ നടത്തിയ പ്രതികരണമാണ് ഇത്.
തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എക്സൈസ് കേസിൽ സിബിഐയുടെ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി നൽകുമെന്നും കെജ്രിവാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
“ഇന്ന് സിബിഐ എന്നെ വിളിച്ചുവരുത്തുന്നു . എല്ലാ ഉത്തരങ്ങളും ഞാൻ സത്യസന്ധതയോടെ നൽകും. ഈ ആളുകൾ വളരെ ശക്തരാണ്. അവർക്ക് ആരെയും ജയിലിലേക്ക് അയയ്ക്കാം. ആ വ്യക്തി എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും.”– കെജ്രിവാൾ പറഞ്ഞു.
എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് കെജ്‌രിവാൾ ഞായറാഴ്ച സിബിഐക്ക് മുമ്പാകെ ഹാജരാകുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ക്യാബിനറ്റ് സഹപ്രവർത്തകരും ആം ആദ്‌മിയുടെ എല്ലാ ജനപ്രതിനിധികളും പ്രവർത്തകരും സിബിഐ ഓഫീസിലേക്ക് കെജ്രിവാളിനെ അനുഗമിക്കും.