2002-ൽ കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യയ്ക്ക് തുടക്കമിട്ട സംഭവമായി ഗോധ്രയിൽ സബർമതി എക്‌സ്പ്രസിന്റെ ബോഗി കത്തിച്ച് 59 യാത്രക്കാരുടെ മരണത്തില്‍ കലാശിച്ച കേസിലെ എട്ട് പ്രതികൾക്ക് സുപ്രീംകോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. കുറ്റവാളികൾ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു. 17-18 വർഷം ജയിലിൽ ചെലവഴിച്ച സമയവും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. അതേ സമയം മറ്റ് 4 പ്രതികൾക്ക് ജാമ്യം നിഷേധിച്ചു.
ഇതേ കേസിൽ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച 11 പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. 31 പേർക്കാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ഈ കേസിൽ 31 പേരെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. ഇതിൽ 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. ഇതിന് പിന്നാലെയാണ് പ്രതികൾ ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. 31 പേരും കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. എന്നാൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 11 പേരുടെ ശിക്ഷ ജീവപര്യന്തമാക്കി മാറ്റി. 11 പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ഗുജറാത്ത് സർക്കാർ ആവശ്യപ്പെട്ടിരുന്നു
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജെ ബി പദ്രിവാല എന്നിവരടങ്ങിയ ബെഞ്ചാണ് 15 പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത് . കേസിൽ ആകെ 31 പ്രതികൾ ഉണ്ടായിരുന്നതിൽ 15 പേരുടെ ജാമ്യാപേക്ഷ തള്ളി. 8 പ്രതികൾക്ക് ഇന്ന് ജാമ്യം ലഭിച്ചു. ഏഴ് പേരുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ മാത്രമാണ് ഒരു പ്രതിക്ക് ജാമ്യം ലഭിച്ചത്.
ഗോധ്ര സംഭവത്തിനു തൊട്ടു പിറ്റേ ദിവസം നടന്ന നരോദ ഗാം കൂട്ടക്കൊലക്കേസിലെ പ്രതികളെ അഹമ്മദാബാദ് സെഷന്‍സ് കോടതി വ്യാഴാഴ്ച വെറുതെ വിട്ടതിനു തൊട്ടു പിന്നാലെയാണ് സുപ്രീംകോടതിയുടെ ഉത്തരവ് എന്നത് ശ്രദ്ധേയമായി. സംഭവം നടന്ന 21 വര്‍ഷം കഴിഞ്ഞിട്ടും പ്രതികളുടെ മേലുളള കുറ്റം തെളിയിക്കാന്‍ സാധിച്ചില്ല എന്ന് പറഞ്ഞാണ് സെഷന്‍സ് കോടതി നരോദ കേസിലെ പ്രതികളെ വെറുതെ വിട്ടത്. ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്രമോദി മന്ത്രിസഭയിലെ പ്രമുഖ മന്ത്രിയായിരുന്ന ഡോ.മായാ കോട്‌നാനിയുള്‍പ്പെടെയുള്ളവരായിരുന്നു നരോദ കൂട്ടക്കൊലക്കേസിലെ പ്രതികള്‍.
നരോദ പാട്യ കൂട്ടക്കൊലയിലും പ്രതിയായിരുന്നു കോട്‌നാനി. ഗുജറാത്ത് ഹൈക്കോടതി 2018 ഏപ്രിലിൽ കൊദ്‌നാനിയെ ഒഴിവാക്കി. അഹമ്മദാബാദിലെ നരോദ പാട്യ പ്രദേശത്തുണ്ടായ കലാപത്തിൽ 97 പേർ കൊല്ലപ്പെടുകയുണ്ടായി. കേസിൽ 2012 ഓഗസ്റ്റിൽ കോട്‌നാനിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രത്യേക കോടതി അവരെ ഈ കേസിലെ “സൂത്രധാരന്‍” എന്ന് വിളിച്ചിരുന്നു. പക്ഷേ വിധി ഹൈക്കോടതി റദ്ദാക്കി.
കോട്‌നാനി പ്രതിനിധീകരിച്ചിരുന്ന നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു നരോദ പാട്യയും നരോദ ഗാമും.