വി.ഡി.സതീശന് അദ്ദേഹത്തിനോട് ഒഴികെ മറ്റെല്ലാവരോടും പുച്ഛമാണെന്നും അദ്ദേഹം മാത്രം എല്ലാം തികഞ്ഞ വലിയവന്‍ എന്ന ഭാവം ആണെന്നും യുഡിഫ് വിട്ട കേരള കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ . ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മാറിയതോടെ യുഡിഎഫില്‍ ഘടകകക്ഷികള്‍ക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും ചവറ പോലുള്ള യുഡിഎഫ് മണ്ഡലത്തില്‍ ജയിക്കാന്‍ ഷിബു ബേബി ജോണിന് എന്ത് കൊണ്ടാണ് കഴിയാത്തതെന്നും ജോണി നെല്ലൂർ ചോദിക്കുന്നു. ഇന്ത്യ ടുഡേയുമായി സംസാരിക്കവെയാണ് ജോണി യുഡിഎഫ് നേതൃത്വത്തിനെതിരെ പരിഹാസം ചൊരിഞ്ഞത്. ബിജെപിയുമായി ചേരുമെന്ന അഭ്യൂഹം നിലനിര്‍ത്തി കര്‍ഷക മുന്നേറ്റത്തിനായുള്ള രാഷ്ട്രീയപാര്‍ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ് ജോണി.
ജോണിയുടെ പ്രതികരണത്തിലെ പ്രസക്ത ഭാഗങ്ങൾ:
കേരളത്തിലെ കര്‍ഷകരുടെ മുന്നില്‍ നീറുന്ന ഒട്ടനവധി പ്രശ്നങ്ങളുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും അവരൊന്നും തന്നെ കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുകയോ കര്‍ഷകര്‍ക്ക് വേണ്ടി നിലയുറപ്പിക്കുകയോ ചെയ്യുന്നില്ല. കേരളത്തെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ നേരായ രീതിയില്‍ കൈകാര്യം ചെയ്യാനാണ് നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍പിപി) രൂപീകരിച്ചത്.
ഒരു കേരള കോണ്‍ഗ്രസായി എന്‍പിപിയെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. കേരള കോണ്‍ഗ്രസില്‍ നിന്നും മാത്രമല്ല, മറ്റു പാര്‍ട്ടികളില്‍ നിന്നും പ്രതീക്ഷിക്കാത്ത നേതാക്കള്‍ എന്‍പിപിയിലേക്ക് കടന്നുവരും. ഒട്ടുവളരെ നേതാക്കള്‍ ബന്ധപ്പെടുന്നു. പാര്‍ട്ടിയുടെ പ്രഖ്യാപനം വന്നാല്‍ അത് മെച്ചപ്പെട്ട രീതിയിലേക്ക് പോകും. ജോസഫ് ഗ്രൂപ്പില്‍ ഉള്ളപ്പോള്‍ തന്നെ ഞങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. പക്ഷെ അത് ക്രിസ്തീയ കൂട്ടായ്മയായാണ് രൂപപ്പെട്ടത്. ചര്‍ച്ചകള്‍ കൂടുതല്‍ നടന്നപ്പോഴാണ് സെക്യുലര്‍ പാര്‍ട്ടിക്ക് രൂപം കൊടുക്കാന്‍ തീരുമാനിച്ചത്. ആദ്യം ക്രൈസ്തവ പാര്‍ട്ടി എന്ന രീതിയിലാണ് ചിന്തിച്ചത്. എന്നാല്‍ പിന്നീട് ഞങ്ങള്‍ അത് സെക്യുലര്‍ പാര്‍ട്ടിയായി മാറ്റാനാണ് തീരുമാനിച്ചത്. മുഴുവന്‍ സമുദായങ്ങളുമായി ബന്ധപ്പെട്ട് വിശാലമായ രീതിയിലാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്. നേതാക്കളില്‍ കുറച്ച് പേര്‍ കര്‍ട്ടന് പിന്നിലുണ്ട്. ഉടന്‍ തന്നെ അവരുടെ പേരുകള്‍ പുറത്ത് വിടും.