ന്യൂനപക്ഷ സമുദായത്തിലെ 11 പേർ കൊല്ലപ്പെട്ട നരോദ ഗാം കൂട്ടക്കൊല കേസിലെ 67 പ്രതികളെയും അഹമ്മദാബാദ് സെഷൻസ് കോടതി വെറുതെവിട്ടതിലൂടെ നടന്നത് ജുഡീഷ്യറിയുടെ കൊലപാതകമാണെന്നും വിധി കലാപകാരികൾക്ക് കൂടുതൽ ധൈര്യം പകരുമെന്നും കൂട്ടക്കൊല കേസിലെ ഇരകളുടെ കുടുംബങ്ങൾ പ്രതികരിച്ചു. ഇത്തരമോരു വിധി കലാപകാരികളെ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്യൂ എന്ന് പലരും പറഞ്ഞു. തന്റെ വീട് കൊള്ളയടിക്കുകയും ഒരു സംഘം ആളുകൾ തന്റെ കൺമുന്നിൽ വെച്ച് മൂന്ന് പേരെ കൊലപ്പെടുത്തുകയും ചെയ്തുവെന്ന് ഇംതിയാസ് ഖുറേഷി പറഞ്ഞു. ജുഡീഷ്യറി സമ്മർദ്ദത്തിലാണെന്നാണ് വ്യാഴാഴ്ചത്തെ വിധി വ്യക്തമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിച്ച കേസില്‍ 2010-ല്‍ വിചാരണ ആരംഭിച്ചുവെങ്കിലും ഭരണകൂടത്തിന്റെ അവിഹിതമായ കൈകടത്തലുകള്‍ ഉണ്ടായെന്ന് ആദ്യഘട്ടത്തില്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. വിചാരണക്കോടതി ജഡ്ജി എസ്.എച്ച്. വോറയെ സ്ഥലം മാറ്റിക്കൊണ്ടായിരുന്നു ആദ്യ നീക്കം. തുടര്‍ന്ന് ആറ് ജഡ്ജിമാര്‍ ഈ കേസിന്റെ വിചാരണാഘട്ടത്തില്‍ സ്ഥലം മാറ്റപ്പെട്ടു എന്നത് അസാധാരണ സംഭവമായി അവശേഷിക്കുന്നു.
“എന്റെ അയൽപക്കത്തെ ഒരു വീട്ടിൽ ഒരു സ്ത്രീയും അവളുടെ രണ്ട് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളെ ജീവനോടെ കത്തിച്ചതിന് ഞാൻ സാക്ഷിയായിരുന്നു. 110 ഓളം കുടുംബങ്ങളുണ്ടായിരുന്നതിൽ ഭൂരിഭാഗം വീടുകളും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.”–തന്റെ വീടു കൊള്ളയടിച്ച ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഷെരീഫ് മാലിക് ഒരു ഇംഗ്ലീഷ് ദേശീയ മാധ്യമത്തോട് പറഞ്ഞു. സമ്മർദ്ദം ഇല്ലായിരുന്നുവെങ്കിൽ, ജഡ്ജി നിഷ്പക്ഷമായി വിധി പുറപ്പെടുവിച്ചിരുന്നു എങ്കിൽ, 25-30 പ്രതികൾക്ക് ജീവപര്യന്തം തടവ് ലഭിക്കുമായിരുന്നു എന്നും മാലിക് പറഞ്ഞു. “ഇത് ജുഡീഷ്യറിയുടെ കൊലപാതകമാണ്. ഇത്തരമൊരു വിധി വന്നാൽ അത് കലാപകാരികളെ പ്രോത്സാഹിപ്പിക്കുന്നതിൽ എത്തിക്കും. അവർ ഇനി നിയമഭയത്തിലായിരിക്കില്ല. ജുഡീഷ്യറി രാഷ്ട്രീയ സമ്മർദ്ദത്തിലാണെന്നതിൽ സംശയമില്ല. ജുഡീഷ്യറി രാഷ്ട്രീയ നിയന്ത്രണത്തിലാണ്, പ്രത്യേകിച്ച് ഗുജറാത്തിൽ”– മാലിക് പറഞ്ഞു
ഗുജറാത്ത് മുൻ മന്ത്രി മായ കോദ്‌നാനി, മുൻ ബജ്‌റംഗ് ദൾ നേതാവ് ബാബു ബജ്‌റംഗി എന്നിവരുൾപ്പെടെ എല്ലാ പ്രതികളെയും വ്യാഴാഴ്ച പ്രത്യേക കോടതി വെറുതെവിട്ടിരുന്നു .
2002 ഫെബ്രുവരി 27-ന് സബർമതി എക്സ്പ്രസ്സ് തീ വെപ്പിനെ തുടർന്ന് സംസ്ഥാന വ്യാപകമായി നടന്ന കലാപത്തിനിടെ ഗുജറാത്ത് കണ്ട ഏറ്റവും ഭീകരമായ കൂട്ടക്കൊലകളിലൊന്നായിരുന്നു നരോദ ഗാം സംഭവം.
“വിവാഹിതരായ ദമ്പതികളെയും അവരുടെ മകളെയും എന്റെ കൺമുന്നിൽ ജീവനോടെ ചുട്ടെരിച്ചു. കുടുംബത്തിലെ ആറുപേരെ ചുട്ടുകൊന്ന അക്രമി സംഘത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു സ്ത്രീയും എന്റെ കൺമുന്നിൽ കുത്തേറ്റു വീണു “– നരോദ ഗാമിൽ പ്രിന്റിംഗ് ബിസിനസ്സ് നടത്തുന്ന ഖുറേഷി പറഞ്ഞു.