ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ, ഡ്രോണുകൾ, സ്നിഫർ നായ്ക്കൾ, രാഷ്ട്രീയ റൈഫിൾസിന്റെ 12 കമ്പനികൾ എന്നിവ അടങ്ങുന്ന വൻ തിരച്ചിൽ ദൗത്യം തുടരുകയാണ്. 12 പേരെയെങ്കിലും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സൈന്യത്തിൽ നിന്നോ ജമ്മു കശ്മീർ പോലീസിൽ നിന്നോ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചൈനീസ് നിർമ്മിത 7.62 എംഎം സ്റ്റീൽ കോർ ബുള്ളറ്റുകൾ ഉപയോഗിച്ചതായി സംശയിക്കുന്ന മൂന്ന്-നാല് ഭീകരർ ആണ് കൃത്യം നിർവഹിച്ചത് എന്ന് കരുതപ്പെടുന്നു.
രജൗരി സെക്ടറിലെ ഭീംബർ ഗലിക്കും പൂഞ്ചിനുമിടയിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സൈനിക വാഹനത്തിന് നേരെ വെടിവെപ്പുണ്ടായത്. ഗ്രനേഡ് പ്രയോഗം മൂലമാണ് വാഹനത്തിന് തീപിടിച്ചതെന്ന് ഉധംപൂർ ആസ്ഥാനമായുള്ള നോർത്തേൺ കമാൻഡ് പറഞ്ഞു. പഞ്ചാബിൽ നിന്നുള്ള ഹവിൽദാർ മന്ദീപ് സിംഗ് , ലാൻസ് നായിക് കുൽവന്ത് സിംഗ്, ശിപായി ഹർകൃഷൻ സിംഗ്, ശിപായി സേവക് സിംഗ്, ഒഡീഷയിൽ നിന്നുള്ള ലാൻസ് നായിക് ദേബാശിഷ് ബസ്വാൾ എന്നിവരാണ് മരിച്ചത് .
വെള്ളിയാഴ്ച രാവിലെ സംഭവസ്ഥലം സന്ദർശിച്ച ഫോറൻസിക് സയൻസ് ലബോറട്ടറി അധികൃതരും ബോംബ് നിർവീര്യമാക്കുന്ന സംഘവും ചേർന്ന് നടത്തിയ തിരച്ചിലിൽ ചൈനീസ് ഫാക്ടറിയിൽ നിർമ്മിച്ചതെന്ന് കരുതുന്ന ’71’ എന്ന് അടയാളപ്പെടുത്തിയ കവചഭേദനത്തിനു ശേഷിയുള്ള ബുള്ളറ്റുകൾ കണ്ടെടുത്തതായി റിപ്പോർട്ടുണ്ട് .
ജമ്മു കശ്മീരിന്റെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ദിൽബാഗ് സിംഗ്, ജമ്മു അഡീഷണൽ ഡയറക്ടർ ജനറൽ മുകേഷ് സിംഗ്, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ എന്നിവർ വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ചു.