കേരളത്തില്‍ വന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്നതെല്ലാം കളളപ്രചാരണമാണെന്നും വികസനത്തില്‍ ഏറ്റവും പിന്നിലെന്ന് പറയുമ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെ നീതി ആയോഗിന്റെ സൂചികയില്‍ കേരളമാണ് ഒന്നാമതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
കേരളത്തിലെത്തിയ ശേഷം നടത്തിയ പ്രസംഗങ്ങളിൽ പുതിയ ഒരു കാര്യവും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടിട്ടെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയില്ല. കേരളം വികസനത്തില്‍ പിന്നോട്ടാണെന്ന് മോദി പറയുന്നു. പക്ഷേ നീതി ആയോഗിന്റെ സൂചികയില്‍ ഒന്നാമത് കേരളമാണ്. പ്രധാനമന്ത്രിക്ക് തെരുവിലൂടെ നടക്കാനായത് കേരളത്തിലായതുകൊണ്ടാണ് .ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ അത് നടക്കില്ല– ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സിപിഎം സെക്രട്ടറി പറഞ്ഞ കാര്യങ്ങൾ :
പ്രധാനമന്ത്രി ഇന്നലെ തെരുവിലൂടെ നടന്നത് കേരളത്തിലായതുകൊണ്ടാണ്. ഇവിടെ മാത്രമേ അത് നടക്കൂ. ഈ കേരളത്തിന്റെ മതനിരപേക്ഷ മനസ്സിന്റെ പ്രത്യേകതയാണത്. ഈ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുത്താണത്. വേറെ ഒരിടത്തും അത് നടക്കില്ല. അവരുടെ ഉത്തർപ്രദേശിൽ ഇത് നടക്കില്ല. ഇവിടെ പ്രധാനമന്ത്രി നടന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. വ്യാപകമായ കള്ള പ്രചാരവേല നടത്തുന്നതിൽ ആർഎസ്എസിനെയും ബിജെപിയെയും കടത്തിവെട്ടുന്ന തരത്തിലാണ് നമ്മുടെ പ്രധാനമന്ത്രിയുടെ തന്നെ അവകാശവാദം. സാധാരണ ബിജെപിക്കാരും ആർഎസ്എസുകാരും പറയുന്നതുപോലെ ഒരു പ്രധാനമന്ത്രി പറയാൻ പാടില്ല. അദ്ദേഹം അതിന്റേതായ നിലവാരത്തിൽത്തന്നെ സംസാരിക്കേണ്ടതാണ്. അങ്ങനെയെല്ല ഉണ്ടായതെന്ന് ഈ കാര്യങ്ങളെല്ലാം കൃത്യതയോടു കൂടി മനസ്സിലാക്കുമ്പോൾ നമുക്കറിയാം.
കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 40,000 കോടി രൂപയുടെ കേന്ദ്രസഹായം തന്നില്ല. അതിന്റെ കണക്ക് പറഞ്ഞതാണ്. ആ കേന്ദ്രസർക്കാരാണ് ഇവിടെ വികസനം ആകമാനം തകരാറിലായിരിക്കുന്നു എന്ന പ്രചാരവേല സംഘടിപ്പിക്കുന്നത്. പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിനുള്ള വേദിയായി പ്രധാനമന്ത്രിയുടെ പരിപാടി മാറ്റിയാൽ എന്തുചെയ്യും? പ്രളയകാലത്ത് കേരളത്തിന് 700 കോടി രൂപ യുഎഇ സംഭാവന നൽകാമെന്ന് പറഞ്ഞതാണ്. അത് തടസപ്പെടുത്തി വാങ്ങാനാകില്ലെന്ന് പറഞ്ഞത് കേന്ദ്രസർക്കാരാണ്. അവർക്ക് ആവശ്യമുള്ളത് വാങ്ങിയിട്ട് കേരളത്തിന് വാങ്ങാനാകില്ലെന്നാണോ പറയുന്നത്? കേരളത്തിന് അരി നൽകുന്നതിനെക്കുറിച്ചാണ് മറ്റൊരു പ്രചാരണം. നല്ലതുപോലെ പണം കൊടുത്തുകൊണ്ടാണ് ഇതെല്ലാം വാങ്ങുന്നത്. പണം തന്നില്ലെങ്കിൽ ഈ അരി ഇനി തരില്ല എന്നുവരെ ഭീഷണിപ്പെടുത്തി. നമുക്ക് തരാം എന്നു പറഞ്ഞ പദ്ധതികളൊന്നും ഇതുവരെ തന്നിട്ടില്ല. ഇനി തരാം എന്നാണ് ഇത്തവണയും പറഞ്ഞത്. അതൊക്കെ തരുമെന്ന് എന്താണ് ഉറപ്പ്? നമുക്ക് ഇവിടെ എയിംസ് തന്നോ? കോച്ച് ഫാക്ടറി തന്നോ? മെഡിക്കൽ കോളജ് തന്നോ? ഒന്നും തന്നിട്ടില്ല. പിന്നെ വന്ദേഭാരത് എന്ന ട്രെയിൻ തന്നു. അത് 10 സംസ്ഥാനത്ത് കൊടുത്തു. ഇവിടെയാണ് അവസാനം തരുന്നത്. അതും ഒരു സാധാരണ ട്രെയിൻ. വന്ദേഭാരത് പോലൊരു ട്രെയിനിന് കേരളത്തിൽ വേഗത്തിൽ ഓടാനാകില്ല. അവിടെയാണ് കെ റെയിലിന്റെ പ്രസക്തി. വേഗത്തിൽ ഓടാൻ പറ്റും. നമ്മുടെ പാളത്തിൽ പറ്റില്ല.