കഴുതപ്പാലില്‍ നിന്നുണ്ടാക്കുന്ന സോപ്പ് തേക്കുന്നത് സ്ത്രീ ശരീരത്തിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്നു ഈജിപ്ഷ്യന്‍ സുന്ദരി ക്ലിയോപാട്ര കഴുതപ്പാലില്‍ കുളിക്കുമായിരുന്നു എന്നുമുള്ള ബിജെപി എം.പി.യും മുന്‍ കേന്ദ്ര മന്ത്രിയുമായ മനേകാ ഗാന്ധിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ ശ്രദ്ധ നേടുന്നു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലായിരുന്നു മനേകയുടെ പ്രസംഗം.
“ഈജിപ്തിൽ നിന്നുള്ള വളരെ പ്രശസ്തയായ രാജ്ഞിയായ ക്ലിയോപാട്ര കഴുതപ്പാലിൽ കുളിക്കുമായിരുന്നു. കഴുതപ്പാൽ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പുകൾക്ക് ഡൽഹിയിൽ 500 രൂപയാണ് വില. സോപ്പ് നിർമ്മിക്കാൻ കഴുതപ്പാൽ ഉപയോഗിക്കുന്ന ലഡാക്കിലെ ഒരു സമൂഹമുണ്ട് . എപ്പോഴാണ് നിങ്ങൾ അവസാനമായി ഒരു കഴുതയെ കണ്ടത്? അവയുടെ എണ്ണം കുറയുന്നു. അലക്കുകാർ കഴുതകളെ ഉപയോഗിക്കുന്നത് നിർത്തി. ലഡാക്കിൽ കഴുതകളുടെ എണ്ണത്തിൽ കുറവുണ്ടായി. ഇതോടെ അവർ കഴുതപ്പാൽ ഉപയോഗിച്ച് സോപ്പ് ഉണ്ടാക്കാൻ തുടങ്ങി. കഴുതപ്പാൽ കൊണ്ടുണ്ടാക്കുന്ന സോപ്പുകൾ സ്ത്രീയുടെ ശരീരത്തെ എക്കാലവും ഭംഗിയായി നിലനിർത്തുന്നു.”–മനേക പറഞ്ഞു.
പല പ്രദേശങ്ങളിലും അതിവേഗം നടക്കുന്ന വനനശീകരണത്തെക്കുറിച്ചും മുൻ കേന്ദ്രമന്ത്രി സംസാരിച്ചു . “മരണം പോലും വളരെ ചെലവേറിയതായിത്തീർന്നിരിക്കുന്നു. മരണത്തിൽപ്പോലും കുടുംബങ്ങൾ ദരിദ്രരായിത്തീരുന്നു. മരത്തിന് ഏകദേശം 15,000-20,000 രൂപ വിലവരും. പകരം ചാണക വരളികളിൽ സുഗന്ധമുള്ള വസ്തുക്കൾ ചേർത്ത് മരിച്ചവരെ ദഹിപ്പിക്കാൻ ഉപയോഗിക്കണം. ഇത് ആചാരങ്ങളുടെ ചെലവ് വെറും 1,500-2,000 രൂപയായി കുറയ്ക്കും. ഈ തടികൾ വിറ്റ് നിങ്ങൾക്ക് ലക്ഷങ്ങൾ സമ്പാദിക്കാം”– മനേക ഗാന്ധി പറഞ്ഞു.