എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയ മുഗള്‍ ഭരണചരിത്രവും ഗുജറാത്ത് കലാപവും കേരള സംസ്ഥാന സിലബസില്‍ പഠിപ്പിക്കും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് എസ്.സി.ഇ.ആര്‍.ടി.ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കാമെന്ന് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങും. ഇന്ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എസ്.സി.ഇ.ആര്‍.ടി. റിപ്പോര്‍ട്ടനുസരിച്ചാണ് സര്‍ക്കാര്‍ നടപടി. സിലബസിൽ നിന്ന് മുഗൾ രാജവംശത്തിന്റേയും മഹാത്മ ഗാന്ധി, നാഥുറാം ഗോഡ്സെ, 2002 ഗുജറാത്ത് കലാപം, ഹിന്ദു തീവ്രവാദികളെ കുറിച്ചുളള പരാമർശം തുടങ്ങിയവ ഒഴിവാക്കിയത് വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ജനാധിപത്യം, മതേതരത്വം, ദളിത് മുന്നേറ്റങ്ങൾ , ത്രിതല പഞ്ചായത്തീരാജ് തുടങ്ങിയ പാഠഭാഗങ്ങളും ഒഴിവാക്കപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ എസ്.സി.ഇ. ആര്‍.ടി.യുടെ റിപ്പോര്‍ട്ട് തേടിയത്.
ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകങ്ങളിലെ ഭാഗങ്ങള്‍ പഠിപ്പിക്കാമെന്നാണ് നിര്‍ദേശം. പഠിപ്പിച്ചാലും ഇല്ലെങ്കിലും എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കിയ പാഠഭാഗങ്ങളില്‍നിന്നും പരീക്ഷയ്ക്കു ചോദ്യങ്ങളുണ്ടാവില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
6 സിബിഎസ്ഇ അധ്യാപകരുമായും 25 വിദഗ്ധരുമായും കൂടിയാലോചിച്ചതിന് ശേഷമാണ് എൻസിഇആർടി പ്ലസ്ടു സിലബസിൽ പരിഷ്കരണം നടത്തിയതെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണം. സിലബസിൽ നിന്ന് മുഗൾ രാജവംശത്തിന്റേയും മഹാത്മ ഗാന്ധി, നാഥുറാം ഗോഡ്സെ, 2002 ഗുജറാത്ത് കലാപം, ഹിന്ദു തീവ്രവാദികളെ കുറിച്ചുളള പരാമർശം എന്നിവ ഒഴിവാക്കിയത് കൂടിയാലോചനയ്ക്ക് ശേഷമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സിലബസ് പരിഷ്കരണത്തിൽ കേന്ദ്രത്തെ വിമർശിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു വിശദീകരണം.