കേരളത്തിൽ വികസന വിപ്ലവമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ ആയ കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി. ഡിജിറ്റൽ പാർക്ക് ഇന്ത്യക്ക് മാതൃകയാണെന്നും, കേരളത്തിന്റെ റെയിൽവേ വികസനത്തിന് കേന്ദ്രത്തിന്റെ പങ്ക് അഞ്ചിരട്ടി കൂട്ടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ സയൻസ് പാർക്കിന് തറക്കല്ലിടലും മോദി നിർവഹിച്ചു. തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതി തുടങ്ങി വിവിധ പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു. കേരളത്തിന്റെ പദ്ധതികള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് പ്രധാന മന്ത്രി പറഞ്ഞു.
കേരളത്തെ വികസന ഉത്സവവുമായി ബന്ധിപ്പിക്കാന്‍ അവസരം കിട്ടിയെന്നും എല്ലാ വികസന പദ്ധതികളുടെയും പേരില്‍ ആശംസ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് എക്സ്പ്രസ് വന്നതോടെ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് വേഗം എത്താനാകുമെന്നും ജി20 യോഗങ്ങൾ കേരളത്തിൽ നടത്തിയത് ലോകത്തിന് മുന്നിൽ കേരളത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
റെയിൽവേ സുവർണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മുൻ സർക്കാരിന്റെ കാലത്ത് ലഭിച്ചതിനേക്കാൾ അഞ്ചിരട്ടി തുകയാണ് റെയിൽവേ ബജറ്റിലൂടെ സംസ്ഥാനത്തിന് ഇപ്പോൾ ലഭിക്കുന്നത്. കേരളത്തിലെ മൂന്നു സ്റ്റേഷനുകൾ ആധുനീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഷൊർണൂർ മേഖലയിലെ വികസന പ്രവർത്തനങ്ങൾ അവസാനിക്കുമ്പോൾ സെമി ഹൈസ്പീഡ് ട്രെയിനുകൾ ഓടിക്കാനാകുമെന്നും പ്രധാനമന്ത്രി പാളയം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ പറഞ്ഞു.
ജലമെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ സംസ്ഥാന സർക്കാർ പദ്ധതികൾക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി, റെയിൽവേയുമായി ബന്ധപ്പെട്ട 1900 കോടി രൂപയുടെ വികസന പദ്ധതികളും പ്രഖ്യാപിച്ചു.