അസാധാരണമായ വിശദീകരണക്കുറിപ്പുമായി ലോകായുക്ത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗ ആരോപണക്കേസിലെ വിധിയും ഹര്‍ജിക്കാരനായ ആര്‍.എസ്.ശശികുമാറിനെതിരെ ലോകായുക്ത നടത്തിയ പേപ്പട്ടി പ്രയോഗവും വിവാദമായ സാഹചര്യത്തിൽ അതിനേക്കാൾ അപ്രതീക്ഷിതവും അസാധാരണവുമായി ലോകായുക്തയുടെ വിശദീകരണക്കുറിപ്പ് .
ഔദ്യോഗിക വിരുന്നില്‍ പങ്കെടുത്താല്‍ അനുകൂല വിധി വരും എന്ന ചിന്ത അധമവും സംസ്കാരരഹിതവുമാണ്. ജഡ്ജിമാരെ അവഹേളിക്കുന്നത് ലോകായുക്ത ചൂണ്ടിക്കാട്ടി എന്നത് സത്യമാണ്. വിവേകപൂര്‍വമായ പ്രതികരണമായി പറഞ്ഞതാണ് പേപ്പട്ടി പരാമര്‍ശം. വഴിയില്‍ പേപ്പട്ടി നില്‍ക്കുന്നത് കണ്ടാല്‍ അതിന്റെ വായില്‍ കോലിടാതെ ഒഴിഞ്ഞു മാറിപ്പോവുന്നതാണ് വിവേകം എന്നാണ് പറഞ്ഞത്. പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചിട്ടില്ല. അത് നിയമ പ്രശ്നത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേര്‍ന്നാണ് ആ തൊപ്പി അദ്ദേഹത്തിന്റെ ശിരസില്‍ അണിയിച്ചത്. കേരള മുഖ്യമന്ത്രി ഔദ്യോഗികമായി വിളിച്ച ഇഫ്താര്‍ വിരുന്നിലാണ് പങ്കെടുത്തത്. മറ്റു ജഡ്ജിമാരും വിരുന്നില പങ്കെടുത്തിട്ടുണ്ട്. വിശേഷാവസരങ്ങളില്‍ നടത്തുന്ന സത്ക്കാരങ്ങളില്‍ ജഡ്ജിമാര്‍ പങ്കെടുക്കുന്നത് പതിവാണ്–പ്രസ് റിലീസിൽ ലോകായുക്ത പറയുന്നു.
അര്‍ഹതയില്ലാത്തവര്‍ക്ക് പണം നല്‍കി എന്ന ആരോപണമാണ് കേസില്‍ ഉള്ളത്. ദുരിതാശ്വാസ നിധി കേസില്‍ രണ്ടു വാദങ്ങള്‍ ഉയര്‍ന്നുവന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ ലോകായുക്ത പരിധിയില്‍ വരുമോ എന്ന ചോദ്യം ഉയര്‍ന്നു. അര്‍ഹതയില്ലാത്തവര്‍ക്ക് ധനസഹായം അനുവദിച്ചോ? ഈ രണ്ടു ചോദ്യങ്ങളാണ് ഉയര്‍ന്നത്. പരാതി ആദ്യം പരിഗണിച്ച ലോകായുക്ത പയസ് കുര്യാക്കോസും ഉപലോകായുക്ത എ.കെ.ബഷീറും തമ്മില്‍ അഭിപ്രായവ്യത്യാസം വന്നു. അതോടെ ഫുള്‍ ബെഞ്ചിനു വിട്ടു. ഹര്‍ജി പരിഗണിച്ച മൂന്നംഗ ബെഞ്ചിലെ ഭൂരിപക്ഷ അഭിപ്രായപ്രകാരം മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും നോട്ടീസ് അയച്ചു.
മന്ത്രിസഭാ തീരുമാനങ്ങള്‍ ലോകായുക്ത പരിധിയില്‍ വരില്ലെന്നാണ് എതിര്‍ കക്ഷികള്‍ വാദിച്ചത്. ലോകായുക്തയില്‍ ഭിന്നാഭിപ്രായം വന്നതിനാല്‍ മൂന്നംഗ ബെഞ്ചിനു വിട്ടു. പരാതിക്കാരന്‍ വിധിയ്ക്ക് എതിരെ ഹര്‍ജി ഫയല്‍ ചെയ്തു. ഉത്തരവ് റദ്ദാക്കാനുള്ള അപേക്ഷ നിലനില്‍ക്കില്ലെന്നും ഉത്തരവ് റദ്ദാക്കാന്‍ നിയമപരമായ ഒരു കാരണവുമില്ലെന്നും കുറിപ്പിൽ പറയുന്നു.