എൻസിപി നേതാവ് അജിത് പവാറിനെ സ്വാഗതം ചെയ്യാൻ ഭരണകക്ഷിയായ ബിജെപി-സേന സഖ്യം തയ്യാറാണെന്ന് മഹാരാഷ്ട്ര വ്യവസായ മന്ത്രി ഉദയ് സാമന്ത്. സംസ്ഥാനത്ത് ബിജെപിയുമായി കൈകോർക്കാൻ അജിത് ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഭരണകക്ഷി മന്ത്രിയുടെ പ്രസ്താവന.
“അജിത് പവാർ ഞങ്ങളോടൊപ്പം ചേരാൻ തയ്യാറാണെങ്കിൽ ഞങ്ങൾ സ്വാഗതം ചെയ്യും. അദ്ദേഹത്തിന് നല്ല രാഷ്ട്രീയ പാരമ്പര്യമുണ്ട്. അദ്ദേഹം വലിയ നേതാവാണ്, ഞങ്ങൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അന്തിമ തീരുമാനം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും എടുക്കും. അദ്ദേഹം ഞങ്ങളോടൊപ്പം ചേർന്നാൽ സന്തോഷമുണ്ട്, ”സാമന്ത് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിൽ അട്ടിമറി നീക്കത്തിലൂടെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും എൻസിപിയുടെ അജിത് പവാറും മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും നവംബർ 23 ന് പുലർച്ചെ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യുകയുണ്ടായി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ എൻസിപി മേധാവി ശരദ് പവാർ തന്റെ അനന്തിരവനായ അജിത്തിനെ തള്ളിപ്പറയുകയും ബിജെപിയുമായി സഖ്യം ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. മഹാ വികാസ് അഘാടി സർക്കാർ ഇതേത്തുടർന്നാണ് ഉണ്ടായത്. എന്നാൽ അജിത്തിന്റെ നീക്കങ്ങൾ ശരദ് പവാർ അറിഞ്ഞു കൊണ്ടായിരുന്നു എന്നു പറയപ്പെട്ടിരുന്നു. മതേതര പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുമെന്ന് വന്നപ്പോള്‍ ശരദ് പവാര്‍ എല്ലാം തള്ളിപ്പറയുകയായിരുന്നു എന്നാണ് പരസ്യമായി മാറിയിരുന്ന രഹസ്യം. നരേന്ദ്രമോദിയോടും ബിജെപിയോടും എപ്പോഴും തന്ത്രപരമായ ബന്ധം സൂക്ഷിക്കുന്നതില്‍ പിന്നീടും ശരദ് പവാര്‍ ശ്രദ്ധിക്കുകയുണ്ടായിട്ടുണ്ട്.
അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ അജിത് പവാർ താൻ അമിത് ഷായെ സന്ദർശിച്ചെന്ന വാർത്ത നിഷേധിച്ചു. എന്നാൽ ഇപ്പോൾ ശിവസേന ഷിൻഡെ വിഭാഗം നേതാവ് ഉദയ് സാമന്ത് നടത്തിയ പ്രസ്താവന കൂടുതൽ അഭ്യൂഹങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നു.