സ്ത്രീകളോട് അതിക്രമം കാണിച്ചവരെ തൂക്കിലേറ്റണമെന്നും ഗുസ്തി താരങ്ങൾ നേരിട്ട അപമാനത്തിനെതിരെയാണ് അവരുടെ പ്രതിഷേധമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രസ്താവിച്ചു. ഗുസ്തി ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരൺ സിങ്ങിനെതിരായി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെജ്‌രിവാള്‍ ജന്തർമന്തറിൽ എത്തി പ്രതികരിക്കുകയായിരുന്നു. . രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ ഒരാഴ്‍ചയായി ജന്തര്‍മന്ദറില്‍ പ്രതിഷേധിക്കുകയാണ്. കുറ്റാരോപിതനെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റേതടക്കം ഏഴു പേരാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീം കോടതി വരെ പോകേണ്ടി വന്നുവെന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ് .രാജ്യത്തെ സ്നേഹിക്കുന്നവര്‍ അവധിയെടുത്തും പ്രതിഷേധത്തില്‍ പങ്കുചേരണം– ആം ആദ്മി പാർട്ടി മേധാവി പറഞ്ഞു.
ഡൽഹി ജന്തർമന്തറിൽ കഴിഞ്ഞ എട്ട് ദിവസമായി ധർണ നടത്തുന്ന രാജ്യത്തെ താരങ്ങളായ പെൺകുട്ടികളുടെ ശബ്ദം പോലും പോലീസിന്റെയും സർക്കാരിന്റെയും ചെവിയിൽ എത്തുന്നില്ല. പോലീസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തെങ്കിലും അതും സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് മാത്രം ആയിരുന്നു. എന്നിട്ടും ബ്രിജ്ഭൂഷൻ ശരൺ സിങ്ങിന് വൻ സ്വീകരണമാണ് അനുയായികൾ ഒരുക്കിയത്. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് ബ്രിജ്ഭൂഷന്‍റെ അനുയായികൾ അദ്ദേഹത്തെ പൂമാലയിട്ട് സ്വീകരിച്ചത്. രാഷ്ട്രീയ ധാര്മികതയെക്കുറിച്ച് വലിയ ചോദ്യമാണ് ഇത് ഉയർത്തുന്നത് .