മാനനഷ്ടക്കേസിലെ സൂറത്ത് സെഷന്‍സ് കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ മെയ് രണ്ടിന് ഹൈക്കോടതി വാദം കേള്‍ക്കും. വിഷയം അടിയന്തരമായി കേള്‍ക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതിയോട് രാഹുല്‍ അഭ്യര്‍ഥിച്ചിരുന്നു. ഹര്‍ജി ശനിയാഴ്ച പരിഗണിച്ച കോടതി രേഖകള്‍ ഹാജരാക്കണമെന്ന പരാതിക്കാരനായ പൂര്‍ണേഷ് മോദിയുടെ അപേക്ഷ അംഗീകരിച്ചു.ഇതോടെയാണ് കേസില്‍ വാദം കേള്‍ക്കുന്നത് മെയ് രണ്ടിലേക്ക് മാറ്റിയത്.
നിലവില്‍ എല്ലാ തെളിവുകളോടും കൂടി മെയ് രണ്ടിന് കേസ് പരിഗണിക്കുമെന്നും അഞ്ചിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.മെയ് അഞ്ചിന് ശേഷം ജഡ്ജി വിദേശത്തേക്ക് പോകാനിരിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. ശിക്ഷാവിധി സ്റ്റേ ചെയ്തില്ലെങ്കില്‍, വലിയ ഒരു കാലയളവിലേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തന്നെ വിലക്കുമെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു.
” ഇതോടെ എന്റെ കക്ഷിയുടെ മുഴുവന്‍ രാഷ്ട്രീയ ജീവിതവും അപകടത്തിലാകും. ഇത് ഗുരുതരമായ കുറ്റമല്ല. എന്റെ കക്ഷി കൊലപാതകമൊന്നും ചെയ്തിട്ടില്ല. എന്റെ കക്ഷി ഇത് അര്‍ഹിക്കുന്നില്ല. ദയവായി ഇക്കാര്യം പരിഗണിക്കണം”– രാഹുലിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി കോടതിയില്‍ പറഞ്ഞു.