സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെ 2023-24 വർഷത്തെ ലീവ് സറണ്ടർ നീട്ടി. ലീവ് സറണ്ടർ അപേക്ഷകൾ ജൂൺ 30 വരെ നൽകാനാകില്ലെന്ന് വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി. നാളെ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിൽ ലീവ് സറണ്ടർ അപേക്ഷ ഉടൻ സമർപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. സാമ്പത്തിക വർഷത്തെ അവസാന ദിവസമായ ഇന്നാണ് ഉത്തരവിറങ്ങിയത്.
സാധാരണയായി സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നു മുതൽ ബാക്കിയുള്ള ലീവ് സറണ്ടർ ചെയ്ത് പണം വാങ്ങാമായിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ലീവ് സറണ്ടറിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ലീവ് സറണ്ടർ വഴി സർക്കാരിനുണ്ടാകുന്ന അധിക ചെലവ് ഒഴിവാക്കുകയാണ് ലക്ഷ്യം.
എന്നാൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, മുനിസിപ്പൽ കണ്ടിജന്റ് ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, ഓഫീസ് അറ്റൻഡർമാർ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്‌സണൽ സ്റ്റാഫിലുള്ള പാചകക്കാർ എന്നിവരെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.