സർവീസിൽ നിന്ന് വിരമിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ സിസാ തോമസിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കുറ്റാരോപണ മെമ്മോ നൽകി. സർക്കാർ അനുമതിയില്ലാതെ സാങ്കേതിക സർവകലാശാലയുടെ താത്കാലിക വിസി ചുമതല ഏറ്റെടുത്തതിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് കുറ്റാരോപണ മെമ്മോ നൽകിയത്.
വിസി നിയമനത്തിൽ ചട്ടലംഘനം ആരോപിച്ച് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിസാ തോമസ് നൽകിയ ഹർജി നേരത്തെ തള്ളിയിരുന്നു. സർക്കാരിന് തുടർ നടപടി സ്വീകരിക്കാമെന്ന് ട്രൈബ്യൂണൽ അറിയിച്ചതോടെ ഇതിലെ ഹിയറിങിനായി ഇന്ന് രാവിലെ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയ്ക്ക് മുൻപാകെ ഹിയറിങിന് ഹാജരാകണമെന്ന് സിസാ തോമസിന് നിർദേശം ലഭിച്ചിരുന്നു.
എന്നാൽ വിരമിക്കൽ ദിനത്തിലെ തിരക്കുകൾ ചൂണ്ടിക്കാട്ടി ഹിയറിങിന് ഹാജരാകാനില്ലെന്ന് സിസാ തോമസ് മറുപടി നൽകി. ഇതിന് പിന്നാലെയാണ് സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ട ലംഘനം ആരോപിച്ച് മെമ്മോ നൽകിയത്. എന്നാൽ സർക്കാർ സിസാ തോമസിനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചിട്ടില്ല.
ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ സിസാ തോമസിനെ ബലിയാടാക്കരുതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലും നിർദേശിച്ചിരുന്നു. 32 വർഷം കളങ്കരഹിതമായി സേവനം ചെയ്ത ഉദ്യോഗസ്ഥയെ സമാധനപൂർണ്ണമായ വിരമിക്കലിന് സർക്കാർ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രിബ്യുണൽ ഉത്തരവിൽ പറഞ്ഞിരുന്നു.