ജോലിക്ക് പകരം ഭൂമി കൈമാറിയ കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ഡൽഹിയിലെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മൂന്ന് പെൺമക്കളുടെയും ആർജെഡി നേതാക്കളുടെയും വീടുകളിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ലാലു പ്രസാദിന്റെ മക്കളായ രാഗിണി യാദവ്, ചന്ദാ യാദവ്, ഹേമ യാദവ്, ആർജെഡി മുൻ എംഎൽഎ അബു ഡോജന എന്നിവരുമായി ബന്ധപ്പെട്ട പട്‌ന, ഫുൽവാരി ഷെരീഫ്, ഡൽഹി-എൻസിആർ, റാഞ്ചി, മുംബൈ എന്നിവിടങ്ങളിലെ സ്ഥലങ്ങളിലാണ് പരിശോധനയെന്ന് അധികൃതർ അറിയിച്ചു.
ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനും കൂട്ടാളികൾക്കും ഭൂമി സമ്മാനമായി നൽകുകയോ കുറഞ്ഞ നിരക്കിൽ വിൽക്കുകയോ ചെയ്തതിന് പകരമായി റെയിൽവേയിൽ ജോലി നൽകിയെന്നതാണ് കേസ്. ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം ലാലു പ്രസാദിനും ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിക്കും മറ്റ് 14 പേർക്കുമെതിരെ നേരത്തെ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുള്ള കേസ് ആണ് ഇത്.