വര്‍ഷങ്ങളോളം ഒരുമിച്ച് മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും ചേര്‍ന്ന് ഭരിച്ചപ്പോള്‍ ഇല്ലാതിരുന്ന കുറ്റങ്ങള്‍ വേര്‍പിരിഞ്ഞപ്പോള്‍ വിളിച്ചു പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തന്റെ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവ് പണം വാരുക മാത്രമായിരുന്നു ചെയ്തത് എന്ന് നിതീഷ് ബിജെപി പക്ഷത്ത് എത്തിയ ശേഷം ആരോപിച്ചു. നിയമസഭയില്‍ വിശ്വാസവോട്ടിനു ശേഷമായിരുന്നു ആരോപണങ്ങള്‍. താന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയുടെ ചെയ്തികള്‍ക്ക് തനിക്ക് ഉത്തരവാദിത്വമുണ്ടോ എന്ന കാര്യം അദ്ദേഹം സൂചിപ്പിക്കാന്‍ ബോധപൂര്‍വ്വം മറക്കുകയും ചെയ്തു. അധികാരം നിലനിര്‍ത്താനുള്ള അഭ്യാസത്തില്‍ എന്തും ചെയ്യുന്ന നേതാവായിത്തീര്‍ന്ന നിതീഷ് പുതിയ ഇന്ത്യയുടെ മുഖമായി ബിജെപി നേതൃത്വം കണക്കാക്കുമോ എന്ന ചോദ്യവും പ്രസക്തം.
നിതീഷ് കുമാർ ഇന്ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു. വിശ്വാസവോട്ടെടുപ്പിന് മിനിറ്റുകൾക്ക് മുമ്പ് ആർജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിൻ്റെ അഭാവത്തിൽ നിതീഷ് കുമാർ ആദ്യം ശബ്ദവോട്ടോടെ ഭൂരിപക്ഷം തെളിയിച്ചു. പിന്നീട് രേഖാമൂലം വോട്ടുചെയ്യാൻ അദ്ദേഹം ആവശ്യം ഉന്നയിച്ചു. 130 വോട്ടുകൾ നിതീഷിന് അനുകൂലമായി കിട്ടി.
സഖ്യകക്ഷിയായ ആർജെഡിയെ ഉപേക്ഷിച്ച് കഴിഞ്ഞ മാസം ഭാരതീയ ജനതാ പാർട്ടിയുമായി കൈകോർത്ത നിതീഷ് കുമാർ, തേജസ്വി യാദവിൻ്റെ മാതാപിതാക്കളായ ലാലു യാദവിനെയും റാബ്‌റി ദേവിയെയും ആക്രമിച്ചു.
“ഇതിനുമുമ്പ്, അദ്ദേഹത്തിന്റെ( തേജസ്വിയുടെ) അച്ഛനും അമ്മയ്ക്കും മുഖ്യമന്ത്രിയാവാൻ അവസരം ലഭിച്ചു, ബീഹാറിൽ എന്താണ് സംഭവിച്ചത്? ആ സമയത്ത് ആരെങ്കിലും രാത്രി പുറത്തിറങ്ങാൻ ധൈര്യപ്പെട്ടോ ? എവിടെങ്കിലും റോഡുണ്ടോ?”– നിതീഷ് തൻ്റെ വികാരനിർഭരിതനായി ചോദിച്ചു. ” കാമ രഹേ ദ യേ ലോഗ് (അവർ പണം സമ്പാദിക്കുകയായിരുന്നു)”– മുൻ ഉപമുഖ്യമന്ത്രിയും സഖ്യകക്ഷി നേതാവുമായ തേജസ്വി യാദവിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ആർജെഡി നേതാക്കളുടെ അഴിമതിക്കെതിരെ അന്വേഷണം നടത്തുമെന്ന് നിതീഷ് കുമാർ പറഞ്ഞു.
താൻ പഴയ സ്ഥലത്തേക്കും സഖ്യത്തിലേക്കും തിരിച്ചെത്തിയെന്നും അവരെ വിട്ടുപോകില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. ഇന്ത്യാ മുന്നണിയെ നെ പരാമർശിച്ച്, എല്ലാ പാർട്ടികളെയും ഒരുമിച്ച് കൊണ്ടുവരാൻ താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാറിനെതിരെ തേജസ്വി യാദവ്
വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി നിയമസഭയിൽ സംസാരിച്ച തേജസ്വി യാദവ്, ബിഹാറിൽ ബിജെപിയെ തടഞ്ഞു നിർത്തുമെന്ന് പ്രസ്താവിച്ചു. മുഖ്യമന്ത്രി പദത്തിൽ ഇരിക്കവേ മൂന്ന് തവണ പക്ഷം മാറിയെന്ന് നിതീഷ് കുമാറിനെ അദ്ദേഹം പരിഹസിച്ചു.