പ്രതിസന്ധിയിൽ മുങ്ങി നിൽക്കുന്ന പാകിസ്താന് 2024 സാമ്പത്തിക വർഷത്തേക്കുള്ള സാമ്പത്തിക സഹായ ഫണ്ട് ഇരട്ടിയാക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദ്ദേശിച്ചു. അതായത് സഹായം 82 മില്യൺ ഡോളറായി ഉയർത്തും. 2022ൽ 39 മില്യൺ ഡോളറായിരുന്നു പിന്തുണ. കടക്കെണിയിലായ പാകിസ്ഥാൻ സർക്കാർ അന്താരാഷ്ട്ര നാണയ നിധിയുമായി കരാറിലെത്താനുള്ള നടപടികളുമായി ഓട്ടത്തിലാണ്. രാജ്യത്ത് മൂന്നാഴ്ചയായി അവശ്യ സാധന ഇറക്കുമതിക്ക് പോലും വേണ്ടത്ര വിദേശ നാണയ കരുതൽ ശേഖരമില്ലെന്ന് റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്.
“പാകിസ്ഥാനുള്ള സഹായം സ്വകാര്യമേഖലയിലെ സാമ്പത്തിക വളർച്ചയെ വർധിപ്പിക്കും, ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തും, ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും മുന്നോട്ട് കൊണ്ടുപോകും”– യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.
അന്താരാഷ്ട്ര നാർക്കോട്ടിക്‌സ് ആൻഡ് ലോ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കീഴിൽ 17 മില്യൺ യുഎസ് ഡോളറും അന്താരാഷ്ട്ര സൈനിക വിദ്യാഭ്യാസ, പരിശീലന വിഭാഗത്തിന് കീഴിൽ മറ്റൊരു 3.5 മില്യൺ യുഎസ് ഡോളറും പാക്കിസ്ഥാന് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്എഐഡി) ഗ്ലോബൽ ഹെൽത്ത് പ്രോഗ്രാം വിഭാഗത്തിന് കീഴിൽ പാക്കിസ്ഥാന് 32 മില്യൺ യുഎസ് ഡോളറും നൽകാനും യു എസ് ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.