വിയോജിപ്പുകൾ വിദ്വേഷത്തിലേക്കും അക്രമത്തിലേക്കും വഴിമാറാൻ അനുവദിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ന്യൂഡൽഹിയിൽ രാംനാഥ് ഗോയങ്ക എക്‌സലൻസ് ഇൻ ജേർണലിസം അവാർഡിന്റെ 16-ാമത് എഡിഷൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. “നമ്മുടെ രാജ്യത്തും ലോകമെമ്പാടുമുള്ള നിരവധി മാധ്യമപ്രവർത്തകർ ബുദ്ധിമുട്ടുള്ളതും സൗഹൃദപരമല്ലാത്തതുമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത് . പക്ഷേ, പ്രതികൂല സാഹചര്യങ്ങളിലും എതിർപ്പുകളിലും അവർ തളരാത്തവരാണ്. കൃത്യമായി ഈ ഗുണം നഷ്ടപ്പെടാൻ പാടില്ല”.- ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
“പൗരന്മാർ എന്ന നിലയിൽ, ഒരു പത്രപ്രവർത്തകൻ സ്വീകരിച്ച സമീപനമോ അല്ലെങ്കിൽ അവർ എത്തിച്ചേരുന്ന നിഗമനങ്ങളോ നമ്മൾ അംഗീകരിച്ചേക്കില്ല. ഞാനും പല പത്രപ്രവർത്തകരുമായും വിയോജിച്ചിട്ടുണ്ട് . നമ്മിൽ ആരാണ് മറ്റെല്ലാ ആളുകളോടും യോജിക്കുന്നവരായിട്ടുള്ളത്! എന്നാൽ വിയോജിപ്പ് വിദ്വേഷമായി മാറരുത്, വിദ്വേഷം അക്രമമായി മാറാൻ അനുവദിക്കരുത്- അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ചീഫ് ജസ്റ്റിസ് ഊന്നിപ്പറഞ്ഞു. “മാധ്യമങ്ങൾ ഭരണകൂടത്തിന്റെ സങ്കൽപ്പത്തിലെ നാലാമത്തെ തൂണാണ്, അങ്ങനെ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ഭരണകൂട സ്ഥാപനങ്ങളോട് ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്ന ഒരു സ്ഥാപനമെന്ന നിലയിൽ പത്രപ്രവർത്തനത്തിന്റെ വികാസത്തെ പ്രോത്സാഹിപ്പിക്കണം. സത്യം കൃത്യമായി പറയുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയുമ്പോൾ ഏതൊരു ജനാധിപത്യത്തിന്റെയും ഊർജ്ജസ്വലത കൈമോശം വരുന്നു. ഒരു രാജ്യം ജനാധിപത്യമുള്ളതായി തുടരണമെങ്കിൽ മാധ്യമങ്ങൾ സ്വതന്ത്രമായി തുടരണം.”– ചന്ദ്രചൂഡ് പറഞ്ഞു.