കെ.കെ.രമയുടെ “പരിക്കേറ്റ” കൈയിന്റെത് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച എക്സ്റേ വ്യാജമാണെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചുവെന്ന് കെ.കെ.രമയുടെ ഓഫിസ് അറിയിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടർ പരിശോധനയ്ക്കായി ഇന്ന് ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ കെ.കെ.രമ ഡോക്ടറെ കാണിച്ചത്.
ഇതു രമയുടെ എക്സ്റേ അല്ലെന്നും പേര് അടക്കമുള്ള വിവരങ്ങൾ കൂട്ടിച്ചേർത്തത് ആണെന്നും ഡോക്ടർ അറിയിച്ചു. ലിഗമെന്റിനു പരുക്കുണ്ട്. എത്രത്തോളം പരുക്ക് ഉണ്ടെന്നറിയാൻ എംആർഐ സ്കാൻ നടത്തണമെന്ന് ഡോക്ടർ പറഞ്ഞു. അതുവരെ പ്ലാസ്റ്റർ തുടരാനും നിർദേശിച്ചു. സ്കാനിനുശേഷം തുടർ ചികിൽസ തീരുമാനിക്കാമെന്നാണ് ഡോക്ടർ അറിയിച്ചതെന്ന് കെ.കെ.രമയുടെ ഓഫിസ് അറിയിച്ചു.
രമയുടെ കയ്യിലെ പരിക്ക് വ്യാജമാണെന്നു കാട്ടി എക്സ്റേ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കറുടെ ഓഫിസ് ഉപരോധിക്കുന്നതിനിടെയാണ് കെ.കെ.രമ അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാർക്കും വാച്ച് ആൻഡ് വാർഡിനും പരിക്കേറ്റത്.