മദ്യനയ കേസില്‍ സി.ബി.ഐ. അറസ്റ്റു ചെയ്ത ഡെല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തന്നെ സി.ബി.ഐ. എട്ട് പത്ത് മണിക്കൂര്‍ ഒരേ ചോദ്യം ആവര്‍ത്തിച്ച് ചോദിച്ചും മറ്റും മാനസികമായി പീഢിപ്പിക്കുകയാണെന്ന് കോടതിയില്‍ പറഞ്ഞു. സിബിഐയുടെ ആവശ്യം പരിഗണിച്ച് രണ്ടു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ നല്‍കാന്‍ ഡെല്‍ഹി കോടതി ഉത്തരവിട്ടു. നേരത്തെ സിസോദിയയെ മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പങ്കജ് ഗുപ്ത അപേക്ഷ സമർപ്പിച്ചിരുന്നു.
എല്ലാ ദിവസവും മണിക്കൂറുകളോളം ഒരേ ചോദ്യങ്ങൾ ചോദിച്ച് ഏജൻസി തന്നെ മാനസികമായി ഉപദ്രവിച്ചതായി സിസോദിയ കോടതിയെ അറിയിച്ചു. “എല്ലാ ദിവസവും രാവിലെ 8 മുതൽ അവർ ഒരേ ചോദ്യങ്ങൾ ചോദിക്കുന്നു . ഇത് ഒരു മാനസിക പീഡനമാണ്”.–സിസോദിയ പറഞ്ഞു. സിസോദിയ നിസ്സഹകരിക്കുന്നു എന്നും ചോദ്യങ്ങളിൽ നിന്നും പൂർണ്ണമായും ഒഴിഞ്ഞുമാറുന്നയാളാണെന്നും യഥാർത്ഥ വസ്തുതകൾ വെളിപ്പെടുത്തുന്നില്ലെന്നും സിബിഐ ആരോപിച്ചു.
അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് സിസോദിയയെ കോടതിയിൽ ഹാജരാക്കിയപ്പോൾ എഎപി പ്രവർത്തകർ റോസ് അവന്യൂ ജില്ലാ കോടതിക്ക് പുറത്ത് പ്രതിഷേധിച്ചു.
ഉപമുഖ്യമന്ത്രിയുടെ ഭാര്യയുടെ ആരോഗ്യനിലയും പരിഗണിക്കണമെന്ന് സിസോദിയയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മോഹിത് മാത്തൂർ വാദിച്ചു.