തമിഴ്‌നാട്ടിൽ ഉത്തരേന്ത്യൻ തൊഴിലാളികൾക്കെതിരായ ആക്രമണമെന്ന് ഓൺലൈനിൽ തെറ്റായതും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടുകൾ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ബി ജെ പി നേതാവിനും പ്രമുഖ ഉത്തരേന്ത്യൻ ഹിന്ദി ദിനപത്രം ദൈനിക് ഭാസ്‌കറിന്റെ എഡിറ്റർ ഉൾപ്പെടെ രണ്ട് മാധ്യമപ്രവർത്തകർക്കും എതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തു.
ഹിന്ദി സംസാരിച്ചതിന് 12 ബിഹാര്‍ തൊഴിലാളികളെ തമിഴ്‌നാട്ടില്‍ തൂക്കിക്കൊന്നു എന്നായിരുന്നു ഓണ്‍ലൈനില്‍ പ്രചരിച്ച വാര്‍ത്ത. ബിഹാര്‍ നേതാവ് തേജസ്വി യാദവും എം.കെ. സ്റ്റാലിനും ചേര്‍ന്നിരിക്കുന്ന ഫോട്ടോയും ഒപ്പം നല്‍കിയിരുന്നു. ജേര്‍ണലിസ്റ്റുകള്‍ ഇവ പ്രചരിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. തമിഴ്‌നാട്ടിലെ എല്ലാ ഉത്തരേന്ത്യൻ തൊഴിലാളികളും സംസ്ഥാനത്ത് സമാധാനത്തോടെയാണ് ജീവിക്കുന്നതെന്ന് തമിഴ്‌നാട് സർക്കാർ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഗോവ സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ സ്റ്റാൻഡിംഗ് കൗൺസലായി പ്രവർത്തിക്കുന്ന ബി.ജെ.പി വക്താവ് പ്രശാന്ത് ഉംറാവുവിനെതിരെയും ദൈനിക് ഭാസ്‌കറിന്റെ പത്രാധിപർ, ബിഹാറിൽ നിന്നുള്ള മുഹമ്മദ് തൻവീർ എന്ന പത്രപ്രവർത്തകൻ എന്നിവർക്കെതിരെയും ആണ് കേസ്. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത പ്രോത്സാഹിപ്പിക്കുന്ന കുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന ഐപിസി വകുപ്പുകൾ പ്രകാരമാണ് മൂവർക്കും എതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ പിടികൂടാൻ മൂന്ന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.