കഴിഞ്ഞ രണ്ടു മൂന്നു മാസമായി ഇന്ത്യയിലുടനീളം ആളുകളിൽ തുടർച്ചയായുള്ള ചുമയും ചിലപ്പോൾ പനിയും ഉണ്ടാകുന്നത് ഇൻഫ്ലുവൻസ എ- സബ്ടൈപ്പ് എച്ച്3എൻ2 വൈറസ് കാരണമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വിദഗ്ധർ അറിയിച്ചു. രണ്ടോ മൂന്നോ മാസമായി വ്യാപകമായിരിക്കുന്ന H3N2 കൂടുതൽ ആശുപത്രിവാസത്തിന് കാരണമാകുന്നുണ്ടെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. വൈറസ് ബാധിക്കുന്നതിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ആളുകൾ പിന്തുടരേണ്ട ചെയ്യേണ്ട കാര്യങ്ങളുടെയും ചെയ്യരുതാത്ത കാര്യങ്ങളുടെയും ഒരു പട്ടികയും അവർ നിർദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം ചുമ, ജലദോഷം, ഓക്കാനം എന്നിവയുടെ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആൻറിബയോട്ടിക്കുകൾ വിവേചനമില്ലാതെ ഉപയോഗിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുന്നറിയിപ്പ് നൽകി. പനി അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുമെന്നും മൂന്ന് ദിവസത്തിന് ശേഷം പനി മാറുമെന്നും എന്നാൽ ചുമ മൂന്നാഴ്ച വരെ തുടരുമെന്നും
ഐഎംഎയുടെ ആന്റി-മൈക്രോബയൽ റെസിസ്റ്റൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി പറഞ്ഞു. ഇത് കൂടുതലും 15 വയസ്സിന് താഴെയും 50 വയസ്സിനു മുകളിലും പ്രായമുള്ളവരിലാണ് സംഭവിക്കുന്നതെന്നും പനിക്കൊപ്പം ശ്വാസകോശ സംബന്ധമായ അണുബാധകൾക്കും കാരണമാകുമെന്നും ഐഎംഎ പറഞ്ഞു. ആൻറിബയോട്ടിക്കുകൾ നൽകാതെ രോഗലക്ഷണ ചികിത്സ മാത്രമേ നിർദ്ദേശിക്കാവൂ എന്നും അസോസിയേഷൻ ഡോക്ടർമാരോട് ആവശ്യപ്പെട്ടു.
“ഇപ്പോൾ ആളുകൾ അസിത്രോമൈസിൻ, അമോക്സിക്ലാവ് തുടങ്ങിയ ആൻറിബയോട്ടിക്കുകൾ കണ്ടമാനം കഴിക്കുന്നുണ്ട്. ഇത് ശരീരത്തിൽ ആൻറിബയോട്ടിക്കിന് എതിരായ പ്രതിരോധത്തിലേക്ക് നയിക്കും. പിന്നീട് ആവശ്യത്തിനും അവ പ്രവർത്തിക്കില്ല ”– ഐഎംഎ പ്രസ്താവനയിൽ പറഞ്ഞു.
അമോക്സിസില്ലിൻ, നോർഫ്ലോക്സാസിൻ, ഒപ്രോഫ്ലോക്സാസിൻ, ഓഫ്ലോക്സാസിൻ, ലെവോഫ്ലോക്സാസിൻ എന്നിവയാണ് ഏറ്റവും ദുരുപയോഗം ചെയ്യുന്ന ആൻറിബയോട്ടിക്കുകൾ. വയറിളക്കം, യുടിഐ എന്നിവയുടെ ചികിത്സയ്ക്കാണ് ഇവ ഉപയോഗിക്കുന്നത്.
“കോവിഡ് സമയത്ത് അസിത്രോമൈസിൻ, ഐവർമെക്റ്റിൻ എന്നിവയുടെ വ്യാപകമായ ഉപയോഗവും ഉണ്ടായിരുന്നു. ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്നതിന് മുമ്പ് അണുബാധ ബാക്ടീരിയയാണോ അല്ലയോ എന്ന് നിർണ്ണയിക്കേണ്ടത് ആവശ്യമാണ്”– പ്രസ്താവന പറയുന്നു.