കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനു വിധേയനായ ശേഷം ആദിവാസിയുവാവായ വയനാട് സ്വദേശി വിശ്വനാഥന്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ വെറും ആത്മഹത്യ എന്ന നിലയില്‍ നടപടി സ്വീകരിക്കാനുള്ള ശ്രമത്തിന് കുരുക്ക്. മരണത്തെ സംബന്ധിച്ച് പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ തള്ളിക്കളഞ്ഞു.
പട്ടികജാതി പട്ടിക വർഗ നിരോധന നിയമപ്രകാരം കേസെടുത്ത് നാലുദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളജ് എസിപി കെ. സുദർശനോട് കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി ആവശ്യപ്പെട്ടു. സംഭവത്തിൽ ആദിവാസി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സ്വാഭാവിക മരണമായാണോ കാണുന്നതെന്നും കമ്മിഷൻ ചോദിച്ചു. ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ലല്ലോ എന്നും അഭിപ്രായപ്പെട്ടു. അസ്വാഭാവിക മരണത്തിന് മാത്രം കേസെടുക്കുന്നത് ശരിയല്ലെന്ന് കമ്മിഷൻ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് വിശ്വനാഥനെ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥൻ ആശുപത്രിയിൽ എത്തിയത്. എന്നാൽ ഇയാൾക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിസിച്ചിരുന്നു. ഇല്ലാത്ത കുറ്റം ആരോപിച്ചതിൽ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് പെട്ടെന്ന് ഇയാളെ കാണാതായതെന്നും വിശ്വനാഥന്റെ ഭാര്യാ മാതാവ് പറഞ്ഞിരുന്നു.