കഴിഞ്ഞ വർഷം വിഖ്യാത നോവലിസ്റ്റ് സൽമാൻ റുഷ്ദിയെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത വ്യക്തിക്ക് ഇറാനിയൻ ഫൗണ്ടേഷന്റെ പ്രശംസയും പാരിതോഷികവും. അക്രമിക്ക് 1,000 ചതുരശ്ര മീറ്റർ കൃഷിഭൂമി പാരിതോഷികം നൽകുമെന്നു സ്റ്റേറ്റ് ടിവി ചൊവ്വാഴ്ച ടെലിഗ്രാം ചാനലിലൂടെ പുറത്തു വിട്ട വാർത്തയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പടിഞ്ഞാറൻ ന്യൂയോർക്കിലെ ഈറി തടാകത്തിന് സമീപം നടന്ന ഒരു സാഹിത്യ പരിപാടിയുടെ വേദിയിൽ ന്യൂജേഴ്‌സിയിൽ നിന്നുള്ള അമേരിക്കക്കാരനായ 24 കാരൻ യ ഷിയാ മുസ്ലീമിന്റെ ആക്രമണത്തിൽ 75 കാരനായ റുഷ്ദിക്ക് ഒരു കണ്ണും ഒരു കൈയും നഷ്ടപ്പെട്ടിരുന്നു.
“റുഷ്ദിയുടെ ഒരു കണ്ണ് അന്ധമാക്കിയും ഒരു കൈ പ്രവർത്തനരഹിതമാക്കിയും മുസ്‌ലിംകളെ സന്തോഷിപ്പിച്ച അമേരിക്കൻ യുവാവിന്റെ ധീരമായ പ്രവർത്തനത്തിന് ഞങ്ങൾ ആത്മാർത്ഥമായി നന്ദി പറയുന്നു”– ഇമാം ഖുമൈനിയുടെ ഫത്വകൾ നടപ്പിലാക്കുന്നതിനുള്ള ഫൗണ്ടേഷന്റെ സെക്രട്ടറി മുഹമ്മദ് എസ്മയിൽ സറേയ് പറഞ്ഞു. ” ദ സാത്താനിക് വേഴ്‌സസ് ” പ്രസിദ്ധീകരിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം റുഷ്ദിയെ വധിക്കാൻ മുസ്‌ലിംകളോട് ആഹ്വാനം ചെയ്തുകൊണ്ട് അന്നത്തെ ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള റുഹോല്ല ഖൊമേനി മത ശാസന പുറപ്പെടുവിച്ച് 33 വർഷത്തിന് ശേഷമാണ് ആക്രമണം നടന്നത്.
ഇന്ത്യയിൽ ഒരു മുസ്ലീം കശ്മീരി കുടുംബത്തിൽ ജനിച്ചയാളാണ് റുഷ്ദി. പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള ” ദ സാത്താനിക് വേഴ്‌സസ് ” നോവലിലെ ഭാഗങ്ങൾ മതനിന്ദയായി ചില മുസ്ലീങ്ങൾ കണ്ടു. വധിക്കാനുള്ള ഫത്‌വ-യെ തുടർന്ന് ബ്രിട്ടീഷ് പോലീസ് സംരക്ഷണത്തിൽ അദ്ദേഹം ഒമ്പത് വർഷം ഒളിവിൽ കഴിഞ്ഞു.
1990-കളുടെ അവസാനത്തിൽ ഇറാൻ പ്രസിഡന്റ് മുഹമ്മദ് ഖതാമിയുടെ പരിഷ്‌ക്കരണ അനുകൂല സർക്കാർ റുഷ്‌ദിക്കെതിരായ ഫത്‌വ നടപ്പാക്കില്ലെന്നു തീരുമാനിച്ചെങ്കിലും ഖൊമേനിയുടെ ശാസന നിലനിന്നു. എന്നാൽ റുഷ്ദിക്കെതിരായ ഫത്‌വ “തിരിച്ചെടുക്കാനാവില്ല” എന്ന് ഖൊമേനിയുടെ പിൻഗാമിയായ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രഖ്യാപിക്കുകയുണ്ടായി.