അയോധ്യ രാമക്ഷേത്രത്തിന് അനുകൂലവിധി നല്‍കിയ ജഡ്ജിക്ക് വിരമിച്ച് വെറും 40 ദിവസത്തിനു ശേഷം സംസ്ഥാന ഗവര്‍ണര്‍ പദവി നല്‍കി കേന്ദ്രസര്‍ക്കാര്‍.
സുപ്രീം കോടതി മുൻ ജസ്റ്റിസ് എസ് അബ്ദുൾ നസീറിനെയാണ് ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചത് . ജനുവരി നാലിനാണ് ജസ്റ്റിസ് നസീർ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചത്. 40 ദിവസത്തിന് ശേഷമാണ് അദ്ദേഹത്തെ ഗവർണറാക്കിയത്. രാമക്ഷേത്രം സംബന്ധിച്ച വിധി പ്രസ്താവിച്ച ബെഞ്ചിൽ ജസ്റ്റിസ് നസീർ ഉണ്ടായിരുന്നു. അയോദ്ധ്യ ക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായ വിധിന്യായമാണ് അദ്ദേഹം എഴുതിയിരുന്നത്.
“2019 നവംബർ 9 ന് വന്ന തീരുമാനത്തിൽ തന്റെ അഭിപ്രായം വേറിട്ട് നിർത്തിയിരുന്നെങ്കിൽ അദ്ദേഹം തന്റെ സമുദായത്തിന്റെ നായകനായി ഞാൻ മാറുമായിരുന്നു എന്നും രാജ്യത്തെക്കുറിച്ചാണ് താൻ ചിന്തിച്ചത് എന്നും വിരമിക്കുമ്പോൾ ജസ്റ്റിസ് നസീർ പറയുകയുണ്ടായി .
ഇതുകൂടാതെ മുത്തലാഖ്, നോട്ട് നിരോധനം തുടങ്ങിയ കേസുകളിൽ തീരുമാനമെടുക്കുന്ന ബെഞ്ചുകളിലും ജസ്റ്റിസ് അബ്ദുൾ നസീർ ഉണ്ടായിരുന്നു. ഈ രണ്ടു വിഷയങ്ങളിലും ബിജെപി ആഗ്രഹിച്ച വിധികളാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായതും.
നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്-ക്ക് വിരമിച്ച ഉടനെ രാജ്യസഭാംഗത്വം നല്‍കിയതും ഇതേ പോലെ ഒട്ടേറെ ചര്‍ച്ചകള്‍ ഉയര്‍ത്തിയ പദവി നല്‍കലായിരുന്നു.