സംസ്‌കൃതം പ്രോല്‍സാഹിപ്പിക്കുന്നതിനായി മധ്യപ്രദേശില്‍ വേദ പണ്ഡിതര്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് മൊത്തത്തില്‍ ഒരു കൗതുകമായി മാറിയിരിക്കുന്നു. വ്യാഴാഴ്ച ഭോപ്പാലിമഹര്‍ഷി യോഗിയുടെ ജന്മദിനത്തിനോടനുബന്ധിച്ചാണ് മഹര്‍ഷി കപ്പ് ടൂര്‍ണമെന്റ്.
പരമ്പരാഗത കുര്‍ത്തയും ധോത്തിയും ധരിച്ചാണ് 22 കളിക്കാര്‍ ഇറങ്ങിയത്. എല്ലാവരും വേദ പണ്ഡിതരാണ്. കളിക്കാര്‍ പരസ്പരം സംസാരിക്കുന്നതും മാച്ച് കമന്ററിയും സംസ്‌കൃതത്തിലാണ്. അമ്പയറിങും സംസ്‌കൃതത്തില്‍ തന്നെ. വിജയികളായ ടീമുകൾക്കുള്ള ക്യാഷ് പ്രൈസുകൾക്ക് പുറമേ വേദപുസ്തകങ്ങളും 100 വർഷത്തെ പഞ്ചാംഗവും നൽകിയാണ് കളിക്കാരെ ആദരിക്കുക എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
വിവിധ വൈദിക സ്ഥാപനങ്ങളിൽ നിന്നുള്ള ടീമുകളാണ് നാലു ദിവസത്തെ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
വൈദിക കുടുംബങ്ങൾക്കിടയിൽ പുരാതന സംസ്‌കൃത ഭാഷയും കായികക്ഷമതയും പ്രോത്സാഹിപ്പിക്കുക എന്നതാണ് നാല് ദിവസത്തെ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം.